ശബരിമലയിലെ പുതിയ കൊടിമരത്തിനായുള്ള തേക്കുതടി സന്നിധാനത്തെത്തിച്ചു. ആയിരത്തി അഞ്ഞൂറിലധികം അയ്യപ്പസേവാസംഘം പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു കൊടിമരവുമായുള്ള പമ്പയിൽ നിന്നുള്ള യാത്ര. ജൂൺ 25 നാണ് പുതിയ കൊടിമരപ്രതിഷ്ഠ.
പതിനെട്ടാം പടിയുടെ സങ്കൽപ്പം കണക്കിലെടുത്ത് 18 ഇടങ്ങളിലായി വൊളണ്ടിയർമാർ കാത്തുനിന്നാണ് പമ്പയിൽ നിന്നും സന്നിധാനത്തേയ്ക്ക് കൊടിമരത്തടിയെത്തിച്ചത്. വ്രതാനുഷ്ഠാനത്തോടെയെത്തിയവർക്ക് മാത്രമായിരുന്നു യാത്രയിൽ പങ്കാളിത്തം. പമ്പയിൽ നിന്ന് പുറപ്പെട്ട് നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം, ചന്ദ്രാനന്ദൻ റോഡ് വഴിയാണ് സന്നിധാനത്തെത്തിയത്. ഈമാസം 26 ന് തേക്കുതടി ആധാരശിലയിൽ ഉറപ്പിയ്ക്കും. അടുത്തമാസം 25 നാണ് കൊടിമര പ്രതിഷ്ഠ.
തേക്കുതടിയിൽ ഇറക്കുന്ന പറകളിൽ സ്വർണം പൊതിയുന്ന ജോലികൾ പമ്പയിൽ ഒരാഴ്ചയ്്ക്കുള്ളിൽ പൂർത്തിയാകും. മധുര ബാലകൃഷ്ണൻ ആചാരിയുടെ നേതൃത്വത്തിലാണ് പണികൾ പുരോഗമിക്കുന്നത്. അറുപത് വർഷത്തിനു ശേഷം സന്നിധാനത്തേയ്ക്കുള്ള കൊടിമരഘോഷയാത്ര കാണുന്നതിനായി നൂറുകണക്കിനാളുകളാണ് പമ്പയിലെത്തിയിരുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതിനിധികളും ഉദ്യോഗസ്ഥരും യാത്രയെ അനുഗമിച്ചു.