പത്തനംതിട്ട അടവിയ്ക്ക് പിന്നാലെ കൊച്ചാണ്ടിയിലും കുട്ടവഞ്ചി സവാരി ആരംഭിക്കുന്നു. കക്കാട്ടാറിൽ തുഴച്ചിലുകാരുടെ പരിശീലനം തുടങ്ങി. ഗവിയിലേയ്ക്കെത്തുന്ന സഞ്ചാരികളെ ലക്ഷ്യമിട്ടാണ് പദ്ധതി.
കക്കാട്ടാറിൽ കൊച്ചാണ്ടി ചെക്ഡാമിന് സമീപമാണ് കുട്ടവഞ്ചി സവാരി ക്രമീകരിച്ചിരിക്കുന്നത്. അടവിയിലേത് വനംവകുപ്പിന്റെ നേതൃത്വത്തിലാണെങ്കിൽ കൊച്ചാണ്ടിയിലേത് പഞ്ചായത്തിന്റെ വിനോദസഞ്ചാര പദ്ധതിയുടെ ഭാഗമായാണ്. തുഴച്ചിൽകാരായി ദിവസവേതന അടിസ്ഥാനത്തിൽ 16 പേരെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇവരുടെ പരിശീലനം പൂർത്തിയായാൽ ഈമാസം തന്നെ കുട്ടവഞ്ചി സവാരി ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് പഞ്ചായത്ത് ഭരണസമിതി.
ഹൊഗനക്കലിൽ നിന്ന് എത്തിയ തുഴച്ചിൽക്കാരുടെ നേതൃത്വത്തിലാണ് പരിശീലനം. മൂന്ന് ലക്ഷം രൂപയാണ് ആദ്യഘട്ടത്തിൽ അനുവദിച്ചിട്ടുള്ളത്. 16 കുട്ടവഞ്ചികളും വാങ്ങി. ഗവിയിലേയ്ക്കുള്ള സഞ്ചാരികളുടെ തിരക്ക് പദ്ധതിയ്ക്ക് ഗുണകരമാകുമെന്നാണ് കരുതുന്നത്. കക്കാട്ടാറ്റിലൂടെ ഒരു കിലോമീറ്ററോളം വനഭാഗത്തേയ്ക്കാണ് ആദ്യപടിയായി സവാരി ആരംഭിക്കുക.