കാപ്പുകാട്നിന്ന് അരുവിക്കരയിലേക്ക് വെള്ളമെത്തിക്കുന്ന പമ്പിങ് നിർത്തിവച്ചു. നെയ്യാർ റിസർവോയറിൽ ജലനിരപ്പ് തീർത്തും താഴ്ന്നതോടെയാണ് പമ്പിങ് നിർത്തിയത്. തിരുവനന്തപുരം നഗരത്തിലേക്കുള്ള ജലവിതരണത്തെ ബാധിക്കില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
ഈ മാസം ആറുമുതൽ നാല് പമ്പുകളും രണ്ട് ഡ്രഡ്ജറുകളും ഉപയോഗിച്ച് പ്രതിദിനം 134 ദശലക്ഷം ലീറ്റര്‍ ജലം തുടർച്ചയായി പമ്പ്ചെയ്തിരുന്ന സ്ഥാനത്ത്, കഴിഞ്ഞ ദിവസം 25 ദശലക്ഷം ലീറ്റർ മാത്രമാണ് പമ്പ് ചെയ്യാനായത്. നെയ്യാർ റിസർവോയറിൽ ജലനിരപ്പ് തീർത്തും താഴ്ന്നതോടെയാണ് പമ്പിങ് പൂർണമായും നിർത്തിയത്. ജല നിരപ്പ് താഴുന്നതനുസരിച്ച് പമ്പുകൾ കൂടുതൽതാഴ്ത്തിവച്ചാൽ മാത്രമേ പൂർണതോതിൽ പമ്പിങ് നടക്കു. ഇത് ഏറെ ശ്രമകരമാണ്. അടുത്തമാസം രണ്ട് വരെ നഗരത്തിലെ ജലവിതരണത്തിന് തടസമുണ്ടാകില്ലെന്ന് ജലഅതോരിറ്റി അധികൃതർ പറയുന്നു. മഴകനിഞ്ഞില്ലെങ്കിൽ നെയ്യാർ സംഭരണിയെ ആശ്രയിച്ച് ഇപ്പോഴുള്ള പദ്ധതികൾ അവതാളത്തിലാകും. കാളിപാറ പദ്ധതിക്ക് പ്രതിദിനം ഇരുപത് ദശലക്ഷം ലീറ്റർവരെ നെയ്യാർ ജലംഎടുക്കുന്നുണ്ട്.