ആറൻമുള കണ്ണാടിയുടെ പെരുമയ്ക്ക് പിന്നാലെ ആറൻമുള അരിയും വിപണിയിലെത്തി. ആറൻമുള പുഞ്ചയിൽ വിളഞ്ഞ നെല്ലാണ് രണ്ട്, അഞ്ച്, പത്ത് കിലോ പായ്ക്കറ്റുകളിലായി വിൽപനയ്ക്കെത്തിയത്. കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ അരിയുടെ സംസ്ഥാനതല വിപണനോദ്ഘാടനം നിർവഹിച്ചു.
കാർഷിക സംസ്കൃതി വീണ്ടെടുത്തതിന്റെ ആഹ്ലാദത്തിലാണ് ആറൻമുളക്കാർ. ഇരുപത് വർഷത്തെ കാത്തിരിപ്പിന് ശേഷം ആറൻമുള പുഞ്ചയിൽ വിളഞ്ഞ നെല്ല് സ്വന്തം ബ്രാൻഡായി വിപണിയിലെത്തിയിരിക്കുന്നു. കിലോഗ്രാമിന് 42 രൂപയാണ് വില. രണ്ട്, അഞ്ച്, പത്ത് കിലോ പായ്ക്കറ്റുകളിലായാണ് വിൽപന. ആറൻമുളയിലെ അരി ആദ്യം ആറൻമുളക്കാർക്കെന്ന മന്ത്രിയുടെ പ്രഖ്യാപനം യാഥാർഥ്യമായി.
പാടശേഖരസമിതിയുടെ നേതൃത്വത്തിൽ തറയിൽമുക്കിൽ ആരംഭിച്ച കടയിലാണ് ആദ്യഘട്ടത്തിൽ ആറൻമുള അരി ലഭിക്കുക. കൂടുതൽ ഇടങ്ങളിലേയ്ക്ക് കൃഷി വ്യാപിച്ച് തെക്കൻ കേരളത്തിലെ മുഴുവൻ ജില്ലകളിലും അരിയെത്തിക്കുന്നതിനാണ് കൃഷിവകുപ്പ് തീരുമാനം. ആറൻമുള വിമാനത്താവളവുമായി ബന്ധപ്പെട്ട നീണ്ട നിയമയുദ്ധത്തിന് ശേഷം ഒക്ടോബർ 29 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ആറൻമുള പുഞ്ചയിൽ വിത്തെറിഞ്ഞത്. ആറൻമുള പുഞ്ചയിലെ തൂമ്പടി, കറ്റാട്ടുവയൽ, പുന്നയ്ക്കാട് പാടശേഖരം, നീർവിളാകം എന്നിവിടങ്ങളിലെ കൃഷിയിൽ നൂറുമേനിയായിരുന്നു വിളവ്. കൊയ്തെടുത്ത നെല്ല് കൃഷിവകുപ്പിന്റെ വൈക്കം വെച്ചൂർ ഓയിൽപാം മില്ലിലെത്തിച്ചാണ് ആറൻമുള ബ്രാൻഡ് അരിയാക്കി മാറ്റിയത്