ജനറൽ ആശുപത്രിയിലെ മദ്യക്കുപ്പികളുടെ കൂമ്പാരം കണ്ട് അന്തംവിട്ടു മന്ത്രി കെ.കെ.ശൈലജ ചോദിച്ചു, ‘എന്റമ്മേ! എന്തായിത്?’. പനി പൊട്ടിപ്പുറപ്പെടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടർന്ന് ആശുപത്രിയിലെ സംവിധാനങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു അവർ. അപ്പോൾ ഒരു ശ്രദ്ധക്ഷണിക്കൽ, മദ്യക്കുപ്പിയിലേക്ക്. ബീയർ കുപ്പി കണ്ടപ്പോൾ ഒരെണ്ണമല്ലേയുള്ളൂവെന്ന ഭാവത്തിലായിരുന്ന ശൈലജ. മാഡം വന്നാൽ കൂടുതൽ കുപ്പികൾ കാണിച്ചുതരാമെന്നായി പരാതിക്കാരി. എന്നാൽ അതൊന്നു കാണണമല്ലോയെന്നു മന്ത്രിയും പറഞ്ഞു.
പനി വാർഡിന്റെ പുറത്ത് ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഭാഗത്തു കുപ്പിക്കൂമ്പാരം കണ്ടു മന്ത്രി ഞെട്ടി. അടുത്തു നിന്ന ഡോക്ടറോടു മന്ത്രി ചോദിച്ചു, ‘ഇതെന്താ കാണുന്നത്? ഡോക്ടറേ നിങ്ങൾക്കു നാണമില്ലേ? പെട്ടിക്കകത്തു നിറയെ മദ്യക്കുപ്പികൾ കണ്ടില്ലേ? നിങ്ങളൊക്കെ എന്താ ഇവിടെ ചെയ്യുന്നത്’. ഡോക്ടർക്ക് ഒന്നും പറയാനില്ല. നഴ്സിനെയും മന്ത്രി വെറുതെ വിട്ടില്ല, ‘നിങ്ങളൊക്കെ ജീവനക്കാരല്ലേ? ഇനി ഇതുകണ്ടാൽ നിങ്ങൾ ഇവിടെ കാണില്ല’. മുൻപ് ആശുപത്രി സന്ദർശിച്ചപ്പോൾ, വാർഡുകളും പരിസരവും വൃത്തിയാക്കണമെന്നു മന്ത്രി നിർദേശിച്ചിരുന്നു.
വൃത്തി പ്രതീക്ഷിച്ച് എത്തിയ മന്ത്രി കണ്ടതു മദ്യക്കുപ്പികളും വെള്ളം നിറഞ്ഞുകിടക്കുന്ന പ്ലാസ്റ്റിക് കുപ്പികളും. കുട്ടികളുടെ വാർഡിൽ എത്തിയ മന്ത്രി അവിടത്തെ അലമാര തുറന്നു പരിശോധിച്ചു. തുരുമ്പെടുത്തതും വൃത്തിഹീനവുമായ അലമാരയിലാണു കുട്ടികൾക്കുള്ള മരുന്നും സിറിഞ്ചും പഞ്ഞിയും സൂക്ഷിച്ചിരിക്കുന്നത്. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെയും മന്ത്രി വെറുതെവിട്ടില്ല. മന്ത്രി രാവിലെ 8.15ന് ആശുപത്രിയിൽ എത്തി.
അപ്പോൾ, സൂപ്രണ്ട് വി.ആർ.വനജ എത്തിയിരുന്നില്ല. സൂപ്രണ്ടിനോടും മന്ത്രി ശാസനാസ്വരത്തിൽ സംസാരിച്ചു. ആശുപത്രിക്കുള്ളിൽ മദ്യപിക്കുന്നതു കുറ്റകരമാണെന്നു മന്ത്രി പിന്നീടു പറഞ്ഞു.സുരക്ഷാജീവനക്കാർ വേണ്ടത്ര ശ്രദ്ധപുലർത്തുന്നില്ല. ഇനിയും ഇത്തരം സാഹചര്യം ഉണ്ടായാൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കും. മഴക്കാലപൂർവ ശുചീകരണപ്രവർത്തനങ്ങളിൽ കോർപറേഷനു വീഴ്ച സംഭവിച്ചുവെന്നു ശൈലജ കുറ്റപ്പെടുത്തി.
ശുചീകരണപ്രവർത്തനങ്ങളിൽ കോർപറേഷൻ വട്ടപ്പൂജ്യം
ശുചീകരണപ്രവർത്തനങ്ങളിൽ കോർപറേഷൻ വട്ടപ്പൂജ്യമാണെന്നു സർക്കാർ കണ്ടെത്തിയപ്പോൾ, ആനന്ദിക്കുന്നതു സ്വകാര്യ ആശുപത്രികൾ. മഴ പെയ്യുന്നതോടെ പനിക്കാരുടെ ഒഴുക്ക് ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് അവർ. മിക്ക സ്വകാര്യ ആശുപത്രികളും പനിക്കാർക്കുവേണ്ടി പ്രത്യേക സൗകര്യം ഒരുക്കാൻ തയാറെടുപ്പുതുടങ്ങി. ജനറൽ ആശുപത്രിയും മെഡിക്കൽ കോളജുമാണു സർക്കാർ മേഖലയിലെ പ്രമുഖ ചികിൽസാകേന്ദ്രങ്ങൾ. ഇവിടം പനിബാധിതരെക്കൊണ്ടു നിറഞ്ഞാൽ സാധാരണക്കാർ പോലും സ്വകാര്യ ആശുപത്രിയിലേക്കു പോകാൻ നിർബന്ധിതരാകും.
മന്ത്രി എത്തിയപ്പോൾ നൂറുകണക്കിനു രോഗികൾ
ജനറൽ ആശുപത്രി രോഗികളെക്കൊണ്ടു നിറഞ്ഞ സാഹചര്യത്തിൽ, പനി പടർന്നാൽ എന്തുചെയ്യുമെന്ന് ആർക്കും നിശ്ചയമില്ല. ഇന്നലെ മന്ത്രി എത്തിയപ്പോൾ നൂറുകണക്കിന് ആൾക്കാർ ഡോക്ടർമാരെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ദിവസം ശരാശരി 1000 പേർ ഒപിയിൽ എത്താറുണ്ട്. പനി പടർന്നാൽ ഇതു മൂന്നിരട്ടിയാകും. ഇവിടെ 747 കിടക്കകളാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ, ആയിരത്തിലേറെ പേരെ കിടത്തിച്ചികിൽസിക്കുന്നു.
പനിബാധിതർ കൂടിയതിനാൽ പ്രത്യേക വാർഡ് ആരംഭിച്ചു. മെഡിക്കൽ കോളജിനു വേണ്ടി വിട്ടുകൊടുത്ത കെട്ടിടത്തിന്റെ താഴത്തെ നിലയാണു പനി വാർഡായി മാറ്റിയത്. കൂടുതൽ രോഗികൾ വന്നാൽ ഈ സ്ഥലം മതിയാവില്ല. 71 ഡോക്ടർമാരും 578 പാരാമെഡിക്കൽ ജീവനക്കാരുമുണ്ട്. ഇവർ ഇപ്പോൾ തന്നെ അധികസമയം ജോലി ചെയ്യേണ്ടിവരുന്നുണ്ട്. പനിബാധിതർ കൂടിയാൽ ഇത്രയും ജീവനക്കാരെ ഉപയോഗിച്ചു മതിയായ ചികിൽസ നൽകാനാവില്ല.