റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ എൽഡിഎഫ് ഭരണസമിതിയ്ക്കെതിരായ അവിശ്വാസ ചർച്ചയിൽ സിപിഎം വിമതരെ പിന്തുണയ്ക്കാൻ കോൺഗ്രസ് തീരുമാനം. കോൺഗ്രസ് അംഗങ്ങൾക്ക് ജില്ലാ നേതൃത്വം വിപ്പ് നൽകി. വിമതരെ അനുനയിപ്പിക്കാനുള്ള ഇടതുമുന്നണി നേതൃത്വത്തിന്റെ ശ്രമം തുടരുകയാണ്.
പഞ്ചായത്തിലെ മുൻ പ്രസിഡന്റ് അനു.ടി.സാമുവലിന്റെ നേതൃത്വത്തിലാണ് അവിശ്വാസ നോട്ടീസ് നൽകിയത്. സിപിഎം സ്വതന്ത്രനും സ്ഥിരംസമിതി അധ്യക്ഷനുമായ ബോബി എബ്രഹാം, സിപിഐ സ്വതന്ത്രൻ ബിനു.സി.മാത്യു എന്നിവർക്കൊപ്പം അഞ്ച് കോൺഗ്രസ് അംഗങ്ങളും അവിശ്വാസ നോട്ടീസിൽ ഒപ്പിട്ടു. വിമതശബ്ദം ഉയർത്തിയതിന് അനുവിനെ സിപിഎം പുറത്താക്കി. ഈ സാഹചര്യത്തിലാണ് അവിശ്വാസ ചർച്ചയിൽ വിമതർക്കൊപ്പം നിൽക്കാൻ കോൺഗ്രസ് നേതൃത്വം അംഗങ്ങൾക്ക് നിർദേശം നൽകിയത്.
പതിനേഴംഗ ഭരണസമിതിയിൽ 9 പേരുടെ അംഗബലം ഉറപ്പാക്കാൻ ഇരുവിഭാഗത്തിനും ഏക ബിജെപി അംഗത്തിന്റെ സഹായം വേണം. ഭരണമുന്നണിയിലെ കൂടുതൽ അംഗങ്ങൾക്ക് വിമതരുടെ നിലപാടിനോട് യോജിപ്പെന്നാണ് പറയുന്നത്. വിമതരെ കൂടെനിർത്താൻ ഇടതുമുന്നണി നേതൃത്വം ശ്രമം തുടങ്ങിയെങ്കിലും നിലവിലെ ഭരണസമിതിയെ മാറ്റാതെ ചർച്ചയ്ക്കില്ലെന്നാണ് ഇവരുടെ നിലപാട്. സ്വജനപക്ഷപാതം വികസനമുരടിപ്പ് എന്നിവ ആരോപിച്ചാണ് അവിശ്വാസത്തിന് നോട്ടീസ് നൽകിയിട്ടുള്ളത്.