ആറ്റിങ്ങൽ∙ കിണറ്റിൽ അകപ്പെട്ട രണ്ടുവയസ്സുകാരി കുഞ്ഞനുജത്തിയെ 16 കാരനായ പിതൃസഹോദരപുത്രൻ സാഹസികമായി രക്ഷപ്പെടുത്തി. ചെമ്പകമംഗലം ശ്രുതിലയത്തിൽ സുരേഷ്കുമാർ–ശ്രീലത ദമ്പതികളുടെ മകൻ ശ്രീറാമാണു നാട്ടിലും വീട്ടിലും വീരനായത്. തോന്നയ്ക്കൽ ഗവ:ഹയർസെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിയാണു ശ്രീറാം. പിതാവ് സുരേഷ്കുമാറിന്റെ അനുജൻ അജികുമാറിന്റെ മകളായ അനാമികയെയാണു ശ്രീറാം രക്ഷിച്ചത്.
കോരാണി കുറക്കട മരങ്ങാട്ട് ദേവീക്ഷേത്രത്തിനു സമീപം അനിവിലാസത്തിൽ അജികുമാർ–വിജി ദമ്പതികളുടെ മകൾ അനാമികയാണു വീട്ടുമുറ്റത്തെ 30 അടിയോളം താഴ്ചയുള്ള കിണറ്റിൽ കഴിഞ്ഞദിവസം വൈകിട്ട് അകപ്പെട്ടത്. മുത്തശ്ശിയുടെ ഒക്കത്തിരുന്നു കളിക്കുന്നതിനിടെ കുട്ടി കിണറ്റിലേക്കു കുതറി ആയുന്നതിനിടെ മൂന്ന് ഉറയോളം വെള്ളം നിറഞ്ഞുകിടന്നിരുന്ന കിണറ്റിലേക്കു വീഴുകയായിരുന്നു. മുത്തശ്ശിയെ കാണാനായി ചെമ്പകമംഗലത്തുനിന്നും കുടുംബവീട്ടിലെത്തിയ ശ്രീറാമും സംഭവസമയം തൊട്ടടുത്തുണ്ടായിരുന്നു.
വെള്ളമെടുക്കാൻ കിണറ്റിൽ പമ്പ് സെറ്റ് സ്ഥാപിച്ചിരുന്നതിനാൽ തൊട്ടിയും കയറും ഇല്ലായിരുന്നു. അടുക്കളഭാഗത്തുണ്ടായിരുന്ന കയറെടുത്തു പെട്ടെന്നു കിണറിന്റെ തൂൺകട്ടിയിൽ കെട്ടി കിണറ്റിലേക്ക് ഊർന്നിറങ്ങിയ ശ്രീറാം വെള്ളത്തിൽ മുങ്ങിപ്പൊങ്ങിയ കുഞ്ഞനുജത്തിയെ കോരിയെടുത്തു തൊടിയിൽ പിടിച്ചുകിടന്നു. മുത്തശ്ശിയുടെ നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഇരുവരെയും പുറത്തെടുക്കുകയായിരുന്നു. തലയ്ക്കു പിന്നിൽ ഉൾപ്പെടെ പരുക്കേറ്റിരുന്ന അനാമികയെ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും തുടർന്നു തിരുവനന്തപുരം എസ്എടി ആശുപത്രിയിലും പ്രവേശിപ്പിച്ചു. അനാമിക അവിടെ സുഖംപ്രാപിച്ചു വരുന്നു.