പാലിയേക്കരയിൽ ടോൾ കമ്പനി അടച്ചുപൂട്ടിയ സമാന്തര പാത പുനസ്ഥാപിക്കണമെന്ന് ഉന്നതതല യോഗത്തിൽ നിർദേശം. മന്ത്രി ജി സുധാകരന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് ഇതുൾപ്പടെ മൂന്ന് നിർദേശങ്ങൾ ഉയർന്നത്. കേന്ദ്ര ഗതാഗത മന്ത്രാലയവുമായി ചർച്ചചെയ്ത് അന്തിമ തീരുമാനം അറിയിക്കാൻ ദേശീയപാത അതോറിറ്റിയെ യോഗം ചുമതലപ്പെടുത്തി.
പാലിയേക്കര ടോൾ പ്ലാസയിൽ ഗതാഗത കുരുക്ക് രൂക്ഷമാകുകയും ഇത് സംഘർഷങ്ങൾക്ക് വഴിവെക്കുകയും ചെയ്ത് പശ്ചാത്തലത്തിലാണ് മന്ത്രി ജി സുധാകരന്റെ അധ്യക്ഷതയിൽ യോഗം ചേർന്നത്. ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ ഉയർന്ന നിർദേശങ്ങൾ ഇങ്ങനെ.ടോൾ പ്ലാസയോട് ചേർന്ന് പഴയ ദേശീയപാതയിലേയ്ക്ക് ഉണ്ടായിരുന്ന പ്രവേശന കവാടം പുനസ്ഥാപിക്കുക. സൗജന്യ പാസ് അനുവദിച്ചിട്ടുള്ള വാഹനങ്ങൾക്ക് പരിശോധന കൂടാതെ കടന്നുപോകാൻ പ്രത്യേക പാത ക്രമീകരിക്കുക, ഇതിന് പുറമെ ടോൾ നിരക്കിലും ആനുപാതികമായി കുറവു വരുത്തുക. ഇൗ നിർദേശങ്ങൾ കേന്ദ്ര ഗതാഗത മന്ത്രാലയത്തെ അറിയിക്കാൻ ദേശീയ പാത അതോറിറ്റിയെ യോഗം ചുമതലപ്പെടുത്തി. അന്തിമ തീരുമാനം പൊതുമരാമത്ത് മന്ത്രിയെ രേഖാമൂലം അറിയിക്കാനും നിർദേശമുണ്ട്.