അടൂരിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ആറ് ആടുകൾ ചത്തു. കൈതപ്പറമ്പ് സ്വദേശി റെജിമോന്റെ ആടുകളെയാണ് നായ്ക്കൾ കൊന്നത്. ഒരാഴ്ചയ്ക്കിടെ മൂന്നാംതവണയാണ് പ്രദേശത്ത് തെരുവുനായയുടെ ആക്രമണമുണ്ടാകുന്നത്. വീടിനോട് ചേർന്നുള്ള കൃഷിയിടത്തിൽ കെട്ടിയിരുന്ന ആടുകളെയാണ് തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചത്.
ആറെണ്ണത്തെ കൊന്നു. കടിയേറ്റ ഒരെണ്ണം അവശനിലയിലാണ്. റെജിമോനും കുടുംബവും പുറത്തുപോയിരുന്ന സമയത്തായിരുന്നു ആക്രമണം. പത്തിലധികം നായ്ക്കളാണുണ്ടായിരുന്നത്. മറ്റു ജില്ലകളിൽ നിന്ന് ഉയർന്ന വില നൽകി വാങ്ങിയ ആടുകളാണ് ആക്രമണത്തിന് ഇരയായത്.
ഒരാഴ്ച മുൻപാണ് പ്രദേശത്ത് വയോധികയും നാലുവയസുകാരനും തെരുവുനായയുടെ ആക്രണത്തിന് ഇരയായത്. നാട്ടുകാർ പരാതിപ്പെട്ടെങ്കിലും തെരുവുനായ ശല്യം ഒഴിവാക്കാൻ നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം.