കുടിെവള്ളക്ഷാമം നേരിടുന്ന തലസ്ഥാനനഗരത്തിൽ ജല അതോറിറ്റിയുടെ കുടിവെള്ളപൈപ്പ് പൊട്ടി വൻതോതിൽ കുടിവെള്ളം പാഴായി. പട്ടം മരപ്പാലം ജംഗ്ഷനിലുള്ള പ്രധാന പൈപ്പ്്ലൈൻ ഒന്നരമണിക്കൂറോളം പൊട്ടിയൊഴുകി. മെഡിക്കൽ കോളജിലും സമീപപ്രദേശങ്ങളിലും കുടിവെള്ളം മുടങ്ങിയേക്കുമെന്ന്
ജലഅതോറിറ്റി അറിയിച്ചു. രാത്രി ഏഴുമണിയോടെയാണ് മരപ്പാലം ജംഗ്ഷനിൽ പൈപ്പ്പൊട്ടി ആയിരക്കണക്കിന് ലീറ്റർ കുടിവെള്ളം പാഴായത്. പാലത്തിനോട് ചേർന്നുള്ള ഭാഗത്താണ് പൈപ്പ് പൊട്ടിയത്.
വെള്ളംകുതിച്ചൊഴുകിയതിനെ തുടർന്ന് റോഡ് പൂർണമായി തകർന്നു. പേരൂർക്കട ടാങ്കിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് കുടിവെള്ളമെത്തിക്കുന്ന 700 മില്ലീമീറ്റർ വലിപ്പമുള്ള പൈപ്പാണ് പൊട്ടിയത്. നാട്ടുകാർ ഉടൻ തന്നെ ജലഅതോറിറ്റിയെ അറിയിച്ചെങ്കിലും ഒന്നരമണിക്കൂറിന് ശേഷമാണ് അധികൃതരെത്തി വാൽവ് അടച്ചത്.
പൈപ്പിന്റെ ജോയിന്റ് ഇളകി മാറിയതാണെന്നാണ് പ്രാഥമിക നിഗമനം. വെള്ളമൊഴുക്ക് നിലച്ചെങ്കിലും പൈപ്പ് മാറ്റിയിട്ട് കുടിവെള്ളവിതരണം പുനഃസ്ഥാപിക്കാൻ സമയമെടുക്കും. മെഡിക്കൽകോളേജിലേക്കും പട്ടം, മരപ്പാലം മേഖലയിലെ വീടുകളിലേക്കുമുള്ള കുടിവെള്ള വിതരണം ഇതോടെ പ്രതിസന്ധിയിലായി. യുദ്ധകാലാടിസ്ഥാനത്തിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കി കുടിവെള്ളവിതരണം പുനഃസ്ഥാപിക്കാനാണ് ശ്രമം നടക്കുന്നത്.