ആനപ്പുറത്തു കയറാൻ അറിയാം, എങ്ങനെ കയറണമെന്ന് അറിയില്ല. കയറിയ ചിലർക്ക് ഇറങ്ങാൻ അറിയില്ല. എങ്ങനെ ആനയെ തളയ്ക്കണമെന്നോ, കുളിപ്പിക്കണമെന്നോ അറിയാത്ത ചിലർ. എന്തിനേറെ, ആനയെ ആദ്യമായി കാണുന്ന വ്യക്തി പോലും ഇന്നലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് നടത്തിയ രണ്ടാം ആനപ്പാപ്പാൻ തിരഞ്ഞെടുപ്പിന്റെ പ്രായോഗിക പരീക്ഷയിൽ പങ്കെടുത്തു.
ഉള്ളൂർ ബാലസുബ്രഹ്മണ്യം ക്ഷേത്രവളപ്പിലായിരുന്നു തിരഞ്ഞെടുപ്പ്. ദേവസ്വം റിക്രൂട്മെന്റ് ബോർഡ് രൂപീകരിച്ച ശേഷമുള്ള ആദ്യ പ്രായോഗിക പരീക്ഷ. ബോർഡ് ചെയർമാൻ എം.രാജഗോപാലൻ നായർ, അംഗങ്ങൾ, വെറ്ററനറി ഓഫിസർ, ബോർഡിൽ നിന്നു വിരമിച്ച മുതിർന്ന പാപ്പാൻ സുന്ദരേശൻ നായർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരഞ്ഞെടുപ്പ്. പരീക്ഷയ്ക്കായി കൊണ്ടുവന്നതു വർക്കല ക്ഷേത്രത്തിലെ സരസ്വതി എന്ന ആനയെ. ആനയെ തറിയിൽ നിന്ന് അഴിക്കുന്നതു മുതൽ നിയന്ത്രിക്കുന്നതു വരെയുള്ള എല്ലാ കാര്യങ്ങളും ഉദ്യോഗാർഥികൾ കാണിച്ചു കൊടുക്കണം.
ഇടച്ചങ്ങല, വട്ടച്ചങ്ങല, കാൽച്ചങ്ങല, വടമിടുക, ഓലവെട്ടാൻ തെങ്ങിൽ കയറുക, ആനയെ കിടത്തുക, കുളിപ്പിക്കുക, ആനപ്പുറത്തു കയറുക, നടത്തിക്കുക, ഇറങ്ങുക എന്നിങ്ങനെ എല്ലാം ഉദ്യോഗാർഥികൾ പരീക്ഷയുടെ ഭാഗമായി സരസ്വതിയിൽ പരീക്ഷിച്ചു. ചിലർക്കു വടമിടാനോ, ചങ്ങലയിടാനോ അറിയില്ല. മറ്റു ചിലർക്ക് ഓല വെട്ടാൻ തെങ്ങിൽ കയറാൻ അറിയില്ല. എങ്കിലും എല്ലാവരും എല്ലാം പരീക്ഷിച്ചു.
ആകെ സരസ്വതിക്കു സന്തോഷമായതു 11 പേർ ഒരേ ദിവസം തേച്ചു കുളിപ്പിച്ചതാണ്. ചരിഞ്ഞുകിടന്ന ആനയെ ഓരോരുത്തരായി വെള്ളമൊഴിച്ചു തേച്ചു കുളിപ്പിച്ചു കാണിച്ചു. അതിനിടയിലാണു കാണികൾക്കു കൗതുകമേകിയ കാഴ്ചകളും. ആനപ്പുറത്തു നിന്ന് ഇറങ്ങാൻ പാടുപെട്ടവരെ സരസ്വതിക്കൊപ്പം വന്ന രണ്ടു പാപ്പാൻമാരാണു സഹായിച്ചത്.
ആകെ 20 ഒഴിവുകളാണുള്ളത്. 33 അപേക്ഷകർ. ഏഴാം ക്ലാസാണു വിദ്യാഭ്യാസ യോഗ്യത. ഇന്നലെ 11 പേർ പ്രായോഗിക പരീക്ഷയ്ക്കെത്തി. ഇന്നും പരീക്ഷ തുടരും. എല്ലാ സുരക്ഷാ സന്നാഹങ്ങളോടും കൂടിയാണു പരീക്ഷ നടത്തുന്നത്.