എം.ജി സർവകലാശാലയുടെ കീഴിലുള്ള പത്തനംതിട്ട ഇലന്തൂരിലെ ബി.എഡ് കോളജ് പൂട്ടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. പ്രത്യേക സൊസൈറ്റിയുടെ നിയന്ത്രണത്തിൽ കോളജ് കൊണ്ടുവരുന്നതിനുള്ള ശ്രമം ഫലം കാണാനിടയില്ലെന്നാണ് വിലയിരുത്തൽ. നാട്ടുകാരുടെയും പൂർവവിദ്യാർഥികളുടെയും നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിച്ച് പ്രതിഷേധത്തിന് തുടക്കമിട്ടു.
25 വർഷത്തെ പഴക്കമുള്ള ബിഎഡ് കോളജ് ഓരോ വർഷവും മികച്ച വിജയമാണ് സമ്മാനിക്കുന്നത്. വേണ്ടത്ര അടിസ്ഥാനസൗകര്യങ്ങളുമുണ്ട്. സ്ഥിതി ഇതാണെങ്കിലും കോളജിന് താഴുവീഴാനുള്ള സാധ്യതയാണ് കാണുന്നത്. നാട്ടുകാരും പൂർവവിദ്യാർഥികളും ആശങ്കയിലാണ്. സെന്ററുകൾ പൂർണമായും പ്രത്യേക സൊസൈറ്റിയുടെ നിയന്ത്രണത്തിൽ കൊണ്ടുവരുമെന്നാണ് സർവകലാശാലയുടെ നിലപാട്. അതിനുള്ള നടപടികളും തുടങ്ങിയിട്ടില്ല. ഈ അധ്യയനവർഷം വിദ്യാർഥി പ്രവേശനം നടക്കുമോ എന്നകാര്യത്തിൽ ആശങ്ക നിലനിൽക്കുകയാണ്.
നിർധനരായ നിരവധി വിദ്യാർഥികളാണ് ഓരോവർഷവും ഇലന്തൂരിൽ കോളിൽ നിന്നും പഠനം പൂർത്തിയാക്കുന്നത്. ഇതിനുപുറമെ ഇലന്തൂരിൽ എംഎഡ് കോഴ്സ് തുടങ്ങാനുള്ള അടിസ്ഥാനസൗകര്യങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. ഇതും നിലവിലെ സാഹചര്യത്തിൽ ഫലം കാണാനിടയില്ല. ഈ സാഹചര്യത്തിലാണ് വിപുലമായ പ്രതിഷേധത്തിന് തുടക്കമായത്.