സിനിമ വ്യാവസായികമായി വളർന്നപ്പോൾ കഥാമൂല്യമുള്ള സിനിമകളാണ് പ്രേക്ഷകർക്ക് നഷ്ടമായതെന്ന് സംവിധായകൻ രഞ്ജൻ പ്രമോദ്. സാങ്കേതികത പെരുപ്പിച്ച് കാണിക്കാനുള്ളതല്ല. അത് സിനിമയ്ക്കുള്ളിൽ ഒളിഞ്ഞിരിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടക്കൂട്ടം സംഘടിപ്പിച്ച സംവിധായകനുമായുള്ള സംവാദത്തിൽ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു രഞ്ജൻ പ്രമോദ്.
നമുക്കിടയിലുള്ള ഒരു സാധാരണക്കാരന്റെ കഥയാണ് രക്ഷാധികാരി ബൈജു. തദ്ദേശീയമായ കല, സിനിമ, എഴുത്ത് എന്നിവ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. നമ്മൾ നമ്മുടെ ശക്തിയെന്താണെന്ന് തിരിച്ചറിയുന്നില്ല. സ്വന്തം കലയും സാംസ്കാരവും മോശമാണെന്ന മനോഭാവം ഇവിടെ പലർക്കുമുണ്ട്. പത്തനംതിട്ടയിലെ സിനിമാപ്രേമികൾക്ക് രണ്ടര മണിക്കൂർ നേരം ഗൗരവതരമായ ചർച്ചയ്ക്കുള്ള അവസരമാണ് ലഭിച്ചത്.