തൃശൂര്‍ അമല മെഡിക്കൽ കോളജ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഇവയടക്കം ഒട്ടേറെ സ്ഥാപനങ്ങളുടെ സ്ഥാപകനായ ഫാ. ഗബ്രിയേൽ ചിറമ്മൽ അന്തരിച്ചു. അമല ആശുപത്രിയിലെ വിശ്രമകേന്ദ്രമായ അമല ഭവനിൽ ഇന്നലെ വൈകിട്ട് 6.30നായിരുന്നു മരണം. 103 വയസായിരുന്നു. സംസ്കാരം നാളെ രണ്ടിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് ആശ്രമ ദേവാലയത്തിൽ നടക്കും. രാജ്യം പത്മഭൂഷൻ നൽകി ആദരിച്ച പ്രഥമ വൈദികനാണ് ഫാ. ഗബ്രിയേൽ ചിറമ്മൽ
അമല ആശുപത്രിയുടെയും ക്രൈസ്റ്റ് കോളജിന്റെയും തലയെടുപ്പിനപ്പുറം ഫാ.ഗബ്രിയേലിന്റെ ദീര്‍ഘവീക്ഷണവും നേതൃപാടവവും വഴി രൂപം കൊണ്ട ഒട്ടേറെ സ്്ഥാപനങ്ങള്‍ തൃശൂര്‍ ജില്ലയിലുണ്ട്. ഇരിങ്ങാലക്കുട സെന്റ് ജോസഫ്‍സ് കോളജ്, ചാലക്കുടി കാർമൽ സ്‍കൂൾ, ഭാരതമാതാ സ്‍കൂൾ തുടങ്ങി അംഗപരിമിതരായ വിദ്യാർഥികൾക്കു പരിശീലനം നൽകുന്ന സ്‍നേഹഭവൻ അടക്കം ഗബ്രിയേലച്ചന്റെ ആശയവും അധ്വാനവുമാണ്.
1914ൽ മണലൂര്‍ ചിറമ്മൽ കുടുംബത്തിൽ ജനിച്ച ഫാ.ഗബ്രിയേല്‍ 1942 ലാണ് വൈദികനായത്. 1949ൽ മുതല്‍ തേവര എസ്.എച്ച് കോളജില്‍ ജന്തുശാസ്ത്ര അധ്യാപകനായി. വിദ്യാഭ്യാസ- ഗവേഷണ മേഖലയില്‍ താൽപരനായിരുന്ന ഫാ.ഗബ്രിയേല്‍ കപ്പൽത്തടി തുരക്കുന്ന അപൂർവ ഇനം പുഴുവിനെ കണ്ടെത്തി. ഫാ. ഗബ്രിയേലിനോടുള്ള ആദരവായി ബാങ്കിയ ഗബ്രിയേലി എന്ന ശാസ്ത്രീയനാമം ഈ പുഴുവിന് ശാസ്ത്രലോകം നല്‍കിയിരുന്നു. ഐഎസ്‍ആർഒ മുന്‍ ചെയർമാൻ ഡോ. കെ. രാധാകൃഷ്‍ണൻ, മുന്‍ധനമന്ത്രി കെ.എം. മാണി, ബേബി ജോൺ, സംവിധായകൻമാരായ കമൽ, ടി.വി. ചന്ദ്രൻ, ഗായകൻ ജയചന്ദ്രൻ തുടങ്ങി പ്രമുഖരുടെ നിരയുണ്ട് ഫാ.ഗബ്രിയേലിന്റെ ശിഷ്യരായിട്ട്.
1978ലാണ് 1000 കിടക്കയും നഴ്സിങ് സ്കൂളും ഗവേഷണകേന്ദ്രവുമടങ്ങുന്ന അമല കാൻസർ റിസർച്ച് സെന്റർ നിർമാണം പൂർത്തിയാക്കിയത്. അമല മെഡിക്കൽ കോളജ് അലോപ്പതി, ആയുർവേദ, ഹോമിയോ ചികിൽസയുടെ സംഗമസ്ഥാനമാക്കി മാറ്റിയത് ഫാ. ഗബ്രിയേലിന്റെ ആശയമായിരുന്നു. 74 വർഷത്തെ വൈദിക ജീവിതത്തിനിടെ കാൽ ലക്ഷത്തിലേറെ വിശുദ്ധ കുർബാന ചൊല്ലിയത് റെക്കോർഡാണ്. ദീർഘകാലം സിഎംഐ പ്രൊവിൻഷ്യൽ ആയിരുന്ന ഫാ.ഗബ്രിയേല്‍ കാലിക്കറ്റ് സർവകലാശാല സെനറ്റിലും സിൻഡിക്കറ്റിലും അംഗമായിരുന്നു