അഞ്ചൽ പനയഞ്ചേരി ധർമശാസ്താ ക്ഷേത്രക്കുളത്തിൽ കുട്ടികളെ നീന്തൽ പഠിപ്പിക്കുകയും അവർക്കൊപ്പം നീന്തിത്തുടിക്കുകയും ചെയ്യുന്ന എഴുപത്തിനാലുകാരനെ കണ്ട ചിലർ അമ്പരന്നു; പലരും മൂക്കത്തു വിരൽവച്ചു.... ഈ പ്രായത്തിൽ നീന്തൽ...? അതും ബാല്യക്കാർക്ക് ഒപ്പം. എന്നാൽ കെഎൽഡി ബോർഡിലെ വിരമിച്ച ഉദ്യോഗസ്ഥൻ പനയഞ്ചേരി ശ്രീശാസ്തായിൽ വിക്രമൻ നായരെ അറിയുന്നവർ അതിശയിക്കില്ല. കാരണം സംസ്ഥാന ദേശീയ സിവിൽ സർവീസ് നീന്തൽ ചാംപ്യൻഷിപ്പുകളിൽ ഒട്ടേറെ സ്വർണ മെഡലുകൾ വാരിക്കൂട്ടിയ താരമാണ് അദ്ദേഹം. പക്ഷേ, അദ്ദേഹത്തെ ഇവിടെ അധികം ആരും അറിയില്ലെന്നു മാത്രം.
അതിനു കാരണം വിക്രമൻ നായർ തന്നെ പറയുന്നു: സ്വദേശം തിരുവനന്തപുരത്തെ കുടപ്പനക്കുന്നിനു സമീപം പൂമല്ലൂർകോണമാണ്. സമീപ കാലത്താണ് അഞ്ചലിൽ താമസമാക്കിയത്. നീന്തലിലെ പ്രധാന ഇനങ്ങളായ ഫ്രീ സ്റ്റെൽ, ബട്ടർഫ്ലൈ, ബ്രെസ്റ്റ് – ബാക്ക് സ്ട്രോക്കുകൾ എന്നിവയെല്ലാം വിക്രമൻ നായർക്കു നല്ല പരിചയം. കുട്ടിക്കാലത്തു പൂമല്ലൂർകോണത്തെ ക്ഷേത്രക്കുളത്തിലാണു നീന്തൽ വശമാക്കിയത്. പിന്നെ അതൊരു ഹരമായി. ഒട്ടേറെ മത്സരങ്ങളിൽ പങ്കെത്തു വിജയം നേടി.
1963ൽ നാഷനൽ അക്വാട്ടിക് ചാംപ്യൻഷിപ്പൽ വിജയിയായി. ഇതിനിടെ ഇന്ത്യ – സ്വിസ് പ്രോജക്ടിന്റെ ഭാഗമായ കെഎൽഡി ബോർഡിൽ ജോലി കിട്ടിയിട്ടും നീന്തൽ ഉപേക്ഷിച്ചില്ല. ഭാര്യ ദേവകിയമ്മയുടെ പ്രോൽസാഹനവും തുണയായി.
പിന്നീടു സിവിൽ സർവീസ് മീറ്റുകളിൽ വിക്രമൻ നായർ സ്ഥിരം താരമായി. അദ്ദേഹത്തിന്റെ കഴിവു കണ്ടറിഞ്ഞ സർക്കാർ പഞ്ചാബിലെ പട്യാലയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ പ്രത്യേക പരിശീലനം നൽകി. 1999ൽ സർവീസിൽനിന്ന് വിരമിക്കുന്നതു വരെ ദേശീയ മത്സരങ്ങളിൽ സ്വർണ മെഡൽ വേട്ടതന്നെയാണ് നടത്തിയത്.
പുതുതലമുറയ്ക്കു നീന്തലിന്റെ രസം പകർന്നു നൽകണമെന്ന ആഗ്രഹം കുറച്ചു കാലമായി മനസ്സിൽ കയറിക്കൂടിയതാണ്. പനയഞ്ചേരിക്കുളത്തിൽ കുട്ടികളെ സൗജന്യമായി നീന്തൽ പരിശീലിപ്പിക്കണമെന്ന ആവശ്യവുമായി ജനമൈത്രി പൊലീസ് സമീപിച്ചപ്പോൾ സന്തോഷത്തോടെ ഏറ്റെടുത്തു. ഇപ്പോൾ ഏകദേശം 150 കുട്ടികളാണു പരിശീലിക്കുന്നത്. ഫയർഫോഴ്സിലെ നീന്തൽ വിദഗ്ധരും അടൂർ സ്വിമ്മിങ് പൂളിലെ പരിശീലകനും ഒപ്പമുണ്ട്. കുട്ടികൾക്ക് ഒപ്പം നീന്തുമ്പോൾ ബാല്യം തിരികെ കിട്ടിയ അവസ്ഥയാണെന്നു വിക്രമൻ നായർ പറയുന്നു.