പമ്പയുടെ കൈവഴിയായ വരാൽച്ചാൽ നവീകരണത്തിന്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പെന്ന് പരാതി. പണികളുടെ കാര്യത്തിൽ കൃത്യമായ രൂപരേഖയില്ലാതെയാണ് ജില്ലാപഞ്ചായത്ത് കരാർ നൽകിയത്. മണ്ണ് നീക്കുന്നതിന്റെ മറവിൽ സ്വകാര്യവ്യക്തികളുടെ ഭൂമി നികത്താൻ ഉദ്യോഗസ്ഥർ സഹായിക്കുന്നതായും ആക്ഷേപമുണ്ട്.
വരാൽചാലിന്റെ പ്രതാപം വീണ്ടെടുക്കാൻ മുപ്പത് ലക്ഷം രൂപയാണ് അനുവദിച്ചത്. ജെസിബിയുടെ നിരക്ക് മാത്രമാണ് ടെൻഡർ രേഖയിലുള്ളത്. നവീകരണക്രമം രേഖപ്പെടുത്തിയിട്ടില്ലെന്ന് മാത്രമല്ല ഓരോ പ്രവർത്തിയ്ക്കും അനുവദിച്ച തുകയും വ്യക്തമാക്കിയിട്ടില്ല. ഇത് ബോധപൂർവമായ വീഴ്ചയാണെന്നും ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും ലക്ഷങ്ങളുടെ സാമ്പത്തികലാഭമുണ്ടെന്നാണ് ആക്ഷേപം.
വരാൽ ചാലിലേയ്ക്കുള്ള പ്രധാന ജലസ്ത്രോതസുകളായ ഉള്ളൂർ ചാലും വരാൽചാൽ തോടും കാടുമൂടിയ നിലയിലാണ്. ഇവയുടെ നവീകരണം നിലവിലെ കരാറിലില്ല. വരാൽചാലിന്റെ ആഴംകൂട്ടിയതോടെ പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാണ്. കൈയ്യേറ്റമൊഴിപ്പിക്കാത്ത സാഹചര്യത്തിൽ നീക്കം ചെയ്ത മണ്ണ് സ്വകാര്യവ്യക്തികളുടെ നിലം മണ്ണിട്ട് നിരപ്പാക്കുന്നതിനാണ് ഉപയോഗിച്ചിരിക്കുന്നത്. തോട് വീതികൂട്ടാത്തതിനാൽ ജലനിരപ്പ് എത്ര ഉയർന്നാലും വരാൽചാലിലെ വെള്ളം പമ്പയിലേയ്ക്കൊഴുകിയെത്താനിടയില്ല. പദ്ധതിയ്ക്ക് റവന്യൂ ജലവകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടമില്ലെന്നും പരാതിയുണ്ട്.
Advertisement