തിരുവനന്തപുരം കരകുളം പഞ്ചായത്തിലെ മുക്കോലയിൽ ബവ്റിജസ് ഔട്ട്്ലെറ്റ് സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാർ സമരത്തിൽ. നിയമവിരുദ്ധമായി സ്കൂളുകൾക്ക് സമീപം ജനവാസമേഖലയിലേക്ക് മദ്യവിൽപനശാല കൊണ്ടുവരുന്നതിന് എതിരെയാണ് പ്രക്ഷോഭം. സ്ത്രീകളും കുട്ടികളുമുൾപ്പടെ നൂറിലേറെപേർ സമരരംഗത്തുണ്ട്.
മണ്ണന്തലയിൽ പ്രവർത്തിച്ചിരുന്ന ബവ്റിജസ് ഔട്ട്്ലെറ്റാണ് സുപ്രീംകോടതിയുടെ പാതയോര മദ്യനിരോധനത്തെ തുടർന്ന് മുക്കോലയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. കിഴക്കേമുക്കോലയിലെ വിനായകനഗറിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്നയിടത്താണ് വിദേശമദ്യവിൽപനശാല വരുന്നത്. പ്രദേശത്ത് രണ്ട് സ്കൂളുകളും പ്രവർത്തിക്കുന്നുണ്ട്. ഈ സ്കൂളുകളിൽ നിന്ന് നിയമപരമായ അകലം പാലിക്കാതെയാണ് മദ്യവിൽപനശാലക്കുള്ള കെട്ടിടമെന്ന് നാട്ടുകാർ ആരോപിക്കുന്നു. സ്കൂളുകളിൽ നിന്ന് നിയമപ്രകാരമുള്ള ദൂരപരിധി പാലിച്ചിട്ടുണ്ടെന്ന് കാണിക്കാൻ കെട്ടിടത്തിലേക്ക് നേരത്തെയുണ്ടായിരുന്ന വഴി കെട്ടിയടച്ചു. തുടർന്ന് ദൂരക്കൂടുതൽ വരുന്നതരത്തിൽ പുതിയ വഴി വെട്ടുകയും ചെയ്തു.
രാഷ്ട്രീയവ്യത്യാസമില്ലാതെ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിച്ചാണ് നാട്ടുകാരുെട സമരം. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡി.വൈ.എഫ്.ഐ പ്രകടനം നടത്തി. എന്നാൽ നാട്ടുകാരുടെ പേരിൽ വിദേശമദ്യശാലയെ സ്വാഗതം ചെയ്യുന്ന ഫ്ളെക്സും ഇവിടെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രദേശത്തെ ചില സി.ഐ.ടി.യു പ്രവർത്തകരാണ് ഇതിന് പിന്നിൽ എന്നാണ് നാട്ടുകാർ പറയുന്നത്.
Advertisement