കൊല്ലം ആര്യങ്കാവില്‍ മുള്ളുവേലിയിൽ കുരുങ്ങിയ പുലിക്ക് ദാരുണ അന്ത്യം. കൃഷിയിടങ്ങളിലേക്ക് ഇറങ്ങാതിരിക്കാന്‍ തീര്‍ത്ത വേലിയിലാണ് പുലി കുടുങ്ങിയത്. എറണാകുളം മലയാറ്റൂരിനടുത്ത് ഇല്ലിത്തോണിയില്‍ വനംവകുപ്പ് ഒരുക്കിയ കെണിയിലും പുലി കുടുങ്ങി. കൊല്ലം ആര്യങ്കാവ് ഇടപ്പാളയത്താണ് വേലിയില്‍ കുടുങ്ങിയ പുലി ചത്തത്. കാട്ടുപന്നിയിൽ നിന്നുള്ള സംരക്ഷത്തിന് കെട്ടിയിരുന്ന വേലിയില്‍ ഇന്നലെ രാത്രിയാണ് പുലി കുരുങ്ങിയത്. മുള്ളുവേലിയിൽ കുരുങ്ങി പോയ പുലി രക്ഷപെടാൻ ഏറെനേരം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. രക്ഷപെടാനുള്ള ശ്രമത്തിനിടെ പുലിക്ക് ഗുരുതരമായി മുറിവേറ്റു.
ഇന്നുരാവിലെ വനംവകുപ്പ് ഉദ്യോഗ്സഥരെത്തി പുലിയെ വേലിയിൽ നിന്ന് മോചിപ്പിച്ചെങ്കിലും അന്ത്യം സംഭവിച്ചിരുന്നു. പ്രദേശത്ത് പുലിയുടെ സാന്നിധ്യത്തെപ്പറ്റി ജനങ്ങളിൽ ഭയമുണ്ടായെങ്കിലും ആദ്യമായാണ് പുലി കുടുങ്ങിയത്. എറണാകുളം മലയാറ്റൂരിനടുത്ത് ഇല്ലിത്തോണിയില്‍ പുലി കഴിഞ്ഞ ദിവസം വളര്‍ത്തുമൃഗങ്ങളെ കൊന്നിരുന്നു. ഇതേതുടര്‍ന്നാണ് വനം വകുപ്പ് കെണിയൊരുക്കിയത്. ഇന്നലെ അര്‍ധരാത്രിയോടെ പുലി കെണിയില്‍ കുടുങ്ങുകയായിരുന്നു. ഏകദേശം മൂന്നു വയസു പ്രായമുളള പുലിയാണ് കുടുങ്ങിയത്.പുലിയെ കോടനാട്ടെ വനംവകുപ്പിന്‍റെ കേന്ദ്രത്തിലേക്ക് മാറ്റി.പുലിയുടെ ആരോഗ്യ സ്ഥിതിയും മറ്റും വിലയിരുത്തിയ ശേഷം കാട്ടിലേക്ക് തുറന്നു വിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് വനംവകുപ്പ് അറിയിച്ചു
Advertisement