ശുദ്ധജലക്ഷാമം രൂക്ഷമായതോടെ പത്തനംതിട്ടയിലെ വിവിധമേഖലയിൽ മഞ്ഞപ്പിത്തബാധ സ്ഥിരീകരിച്ചു. അപ്പർകുട്ടനാട്ടിലും കടപ്രയിലുമാണ് രോഗം കൂടുതലായി കണ്ടെത്തിയിരിക്കുന്നത്. ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ തുടങ്ങി.
ജലത്തിലൂടെ പടരുന്ന വൈറസ് ബാധയെ ശുദ്ധജലലഭ്യത ഉറപ്പാക്കി നിയന്ത്രണവിധേയമാക്കുക മാത്രമാണ് മാർഗം. അപ്പർകുട്ടനാട്, കടപ്ര, നിരണം, കുമ്പഴ, പള്ളിക്കൽ മേഖലയിലാണ് മഞ്ഞപ്പിത്തബാധ പടരുന്നത്. ശീതളപാനീയങ്ങളുടെ ഉപയോഗം കുറയ്ക്കുക. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക തുടങ്ങിയ നിർദേശങ്ങളാണ് ആരോഗ്യവകുപ്പ് നൽകുന്നത്. ജലത്തിന്റെയും ഐസിന്റെയും നിലവാരം ഇടവേളകളിൽ പരിശോധിക്കും.
വിവിധ ആശുപത്രികളിലായി അൻപതിലധികമാളുകൾ മഞ്ഞപ്പിത്തത്തിന് ചികിൽസ തേടിയിട്ടുണ്ട്. ചികിൽസയോടൊപ്പം പൂർണമായും വിശ്രമമാണ് രോഗപ്രതിരോധത്തിനുള്ള ഫലപ്രദമായ മാർഗം. ജനറൽ ആശുപത്രികളിലും താലൂക്ക് ആശുപത്രിയിലും ഒആർഎസ് കോർണർ സ്ഥാപിക്കും. വെള്ളക്കെട്ടിന് സാധ്യതയുള്ള മേഖലയിൽ കൂടുതൽ ശ്രദ്ധയുണ്ടാകും. പൊതുഇടങ്ങളിൽ ലഘുലേകൾ നൽകിയും പ്രത്യേക ബോധവൽക്കരണം ഉറപ്പാക്കിയും മഞ്ഞപ്പിത്തബാധ നിയന്ത്രണവിധേയമാക്കുന്നതിനാണ് തീരുമാനം.
Advertisement