തിരക്കേറിയ പാതയിലൂടെ വാഹനമോടിച്ച് വിദ്യാര്‍ഥികള്‍ക്ക് ട്രാഫിക് നിയമങ്ങള്‍ പഠിക്കാം. പത്തനംതിട്ട ആറന്‍മുളയില്‍ ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ നിര്‍മിച്ച ട്രാഫിക് പാര്‍ക്കിലാണ് സൗകര്യമൊരുക്കിയിരിക്കുന്നത്. ചെറുപ്പത്തില്‍ തന്നെ വിദ്യാര്‍ഥികളില്‍ ട്രാഫിക് അവബോധമുണ്ടാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം
ലൈറ്റുകൾ കൺചിമ്മിയാൽ ഈ പാതയിൽ തിരക്കേറും. ആശുപത്രി , പെട്രോൾ പമ്പ്, കോടതി, സ്കൂൾ തുടങ്ങി നഗരത്തിലെ തിരക്കിന് സമാനമാകും. വിദേശരാജ്യങ്ങളിലെ ട്രാഫിക് പാർക്കുകളുടെ മാതൃകയിലാണ് നിർമാണം. സീറ്റ് ബെൽറ്റില്ലാതെയും ഹെൽമറ്റ് ധരിക്കാതെയും മദ്യപിച്ചും വാഹനമോടിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് പൊലീസ് ഉദ്യോഗസ്ഥർ വിശദീകരിച്ച് നൽകും.
ആദ്യഘട്ടത്തിൽ സ്റ്റുഡന്റ് പൊലീസ് കഡറ്റുകൾക്കാണ് പരിശീലനം. ചെറിയ സൈക്കിളിൽ കുട്ടികളെ പാർക്കിലെ റോഡിലൂടെ സവാരി ചെയ്യിക്കും. കുരുന്നുകളിലൂടെ ട്രാഫിക് അവബോധ തലമുറയെ വളർത്തുകയാണ് ലക്ഷ്യം. എറണാകുളത്ത് മാത്രമാണ് നിലവിൽ ട്രാഫിക് പാർക്കുള്ളത്. പാർഥസാരഥി ക്ഷേത്രനടയിലെ പടിഞ്ഞാറെ നടയിൽ പൊലീസ് ക്വാർട്ടേഴ്സിനോട് ചേർന്നുള്ള അരയേക്കറിലാണ് ആറൻമുളയിലെ ട്രാഫിക് പാർക്ക് നിർമാണം. റോഡ് സേഫ്റ്റി കൗൺസിലാണ് പണം മുടക്കുന്നത്.