സൂനാമിയില്‍ മരിച്ചവരുടെ ചിത്രങ്ങളടങ്ങിയ ഒരു സ്മാരകം. കായംകുളം വലിയഴീക്കലിലാണ് രാക്ഷസത്തിരയിലകപ്പെട്ട് ജീവന്‍ നഷ്ടമായവരുടെ ചിത്രങ്ങള്‍ ഒരു കൂട്ടം കലാകാരന്മാര്‍ മൂന്നുവര്‍ഷം മുമ്പ് കടല്‍ ഭിത്തിയില്‍ വരച്ചത്. മരണമടഞ്ഞവരുടെ വീടുകളില്‍ നിന്ന് ശേഖരിച്ച ഫോട്ടോകള്‍ അപ്പാടെ ഇവിടെ പുനരാവിഷ്കരിച്ചിരിക്കുന്നു
ലക്ഷോപലക്ഷം തിരകള്‍ ദിനവും തീരത്തെ തഴുകി മടങ്ങാറുണ്ട്. പക്ഷേ 2004 ഡിസംബര്‍ ഇരുപത്തിയാറിലെ തിരകള്‍ക്കൊപ്പം ഒരുപാട് ആര്‍ത്തനാദങ്ങളും കടലില്‍ ലയിച്ചിരുന്നു. അവയുടെ പ്രതിധ്വനി പതിമൂന്നുവര്‍ഷങ്ങള്‍ക്കിപ്പുറവും കാതില്‍ മുഴങ്ങുന്നുണ്ട്. സൂനാമി എന്ന കേട്ടുകേള്‍വിയെ കാല്‍ച്ചുവട്ടില്‍ കണ്ട അഴീക്കലുകാര്‍ക്ക് നെഞ്ചില്‍ നെരിപ്പോടിനേക്കാള്‍ വലിയ നീറ്റല്‍ ബാക്കി.
രാക്ഷസത്തിരക്കുപിന്നാലെ തീരത്ത് ദുരിതാശ്വാസ പ്രവര്‍ത്തനവുമായി എത്തിയ കായംകുളംകാരന്‍ രഞ്ജി വിശ്വനാഥ് എന്ന കലാകാരന്‍ പ്രിയപ്പെട്ടവരെ നഷ്ടമായവര്‍ക്കു ആശ്വാസം പകരാന്‍ ഒരു ആശയം മുന്നോട്ടുവച്ചു. പുലിമുട്ടുകളില്‍ മരിച്ചവരുടെ ചിത്രങ്ങള്‍. സ്മാരകങ്ങള്‍ പരിഹാരമല്ലെങ്കിലും കടലില്‍ പോയതിനെ മടക്കി കൊണ്ടുവരാന്‍ ശേഷിയില്ലാത്തതിനാല്‍ ഒരു സ്വാന്തന സ്പര്‍ശത്തിനുള്ള ശ്രമം.
വലിയഴിക്കലും ചെറിയഴീക്കലുമായി സൂനാമിയില്‍ മരിച്ചവരുടെ ചിത്രങ്ങള്‍ രഞ്ജി ശേഖരിച്ചു. എന്നാല്‍ സ്മാരകം ഉയരും മുമ്പ്കലാകാരന്‍ മരിച്ചു. പിന്നീട് സുഹൃത്തുക്കള്‍ ചേര്‍ന്ന് രഞ്ജിയുടെ സ്വപ്നം പൂര്‍ത്തിയാക്കി. ആ കാഴ്ചയാണിത്. പാഞ്ഞടുത്ത കൊലയാളിയില്‍നിന്ന് തലനാരിഴക്ക് വഴുതിമാറിയവര്‍ നിരവധിയുണ്ടിവിടെ
പ്രഭാകരന്‍ , ശാന്ത, ബാബു, പ്രഭാവതിയമ്മ, കരിങ്കല്‍ ഭിത്തിയില്‍ ചിരിച്ചതും ചിരിക്കാത്തതുമായ മുഖങ്ങള്‍ . എക്സ്പെക്ടിങ് ദി വേവ്സ് എന്നാണ് സൃഷ്ടിയുടെ പേര്. തിരകളെ പ്രതീക്ഷിക്കുക. അതാണല്ലോ കടല്‍ഭിത്തിയുടെ കര്‍മ്മവും. കടലിലലിഞ്ഞവരുടെ ഓര്‍മ്മകള്‍ക്ക് മീതേ കടല്‍ക്കാറ്റ്. വരച്ചു തീരാത്ത ക്യാന്‍വാസെന്നു തോന്നിപ്പിക്കുന്നു ജീവിതം.
Advertisement