പത്തനംതിട്ട ജില്ലയില്‍ എച്ച്് വണ്‍,എന്‍ വണ്‍ പനി സ്ഥിരീകരിച്ചു. ഇരുപത്തിയൊന്നുപേരാണ് വിവിധ ആശുപത്രികളിൽ ചികിൽസ തേടിയത്. പനിയെ പ്രതിരോധിക്കാനുള്ള സൗജന്യ മരുന്ന് പലസർക്കാർ ആശുപത്രികളിലും ലഭ്യമല്ലെന്നാണ് ആക്ഷേപം.
കുമ്പഴയിലും പുല്ലാട്ടിലുമാണ് എച്ച് വൺ എൻ വൺ പനി സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ കണ്ടെത്തിയ 21 പേർ ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിൽസ തേടി. അടിയന്തര ചികിൽസ ആവശ്യമാണെങ്കിലും മുന്നറിയിപ്പല്ലാതെ ആരോഗ്യവകുപ്പ് രോഗനിയന്ത്രണത്തിന് കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്നാണ് പരാതി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ ആശുപത്രികളിലും പനിയെ പ്രതിരോധിക്കുന്ന ഒസൽടാമിവിർ ഗുളിക സൗജന്യമായി ലഭിക്കുമെന്നായിരുന്നു അറിയിപ്പ്. അന്വേഷണത്തിൽ പലയിടത്തും മരുന്ന് ലഭ്യമല്ല. ജനറൽ ആശുപത്രിയിൽ പോലും കൂടുതൽ ചികിൽസാസൗകര്യമില്ല.
ശ്വാസകോശത്തെ ബാധിക്കുന്ന വൈറസ് ബാധ ആദിവാസി ഊരുകളിലും വ്യാപിച്ചിട്ടുണ്ടെന്നത് ആശങ്കയ്ക്കിടയാക്കുന്നു. ഈ മേഖലയിൽ അടിയന്തര രോഗനിർണയ ക്യാംപ് സംഘടിപ്പിക്കണമെന്നാണ് ആവശ്യം. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ചികിൽസ തേടണം. ഗർഭിണികൾ കൂടുതൽ ശ്രദ്ധിക്കണം. ശരീരത്തിന് നല്ല വിശ്രമം നൽകണം. ഉപ്പുചേർത്ത കഞ്ഞിവെള്ളം നാരങ്ങാവെള്ളം കരിക്കിൻവെള്ളം എന്നിവ ധാരാളം കുടിക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായ മൂടിക്കെട്ടണ്ണം തുടങ്ങി ജാഗ്രതാനിർദേശം മാത്രമാണ് നിലവിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രതിരോധം.