പത്തനംതിട്ടയിൽ കോൺഗ്രസ് അംഗങ്ങൾ ബിജെപിയ്ക്കൊപ്പം ചേർന്ന് തദ്ദേശസ്ഥാപനങ്ങളിൽ ഭരണം പങ്കിടുന്നതിനെതിരെ കെപിസിസിയ്ക്ക് പരാതി. ഇക്കാര്യത്തിൽ മുതിർന്ന നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്നാണ് ഐ ഗ്രൂപ്പിന്റെ ആവശ്യം.
നാരങ്ങാനം പഞ്ചായത്തിലെ അവിശ്വാസ ചർച്ചയിൽ ബിജെപിയുടെ പിന്തുണയോടെ കോൺഗ്രസ് പ്രതിനിധി പ്രസിഡന്റായി. കഴിഞ്ഞദിവസം കുളനട പഞ്ചായത്തിൽ എൽഡിഎഫ് ഭരണസമിതിയെ താഴെയിറക്കാൻ ബിജെപിയ്്ക്കൊപ്പം കോൺഗ്രസ് കൈകോർത്തു. അംഗങ്ങൾ വിപ്പ് ലംഘിച്ചതോടെ തിരുവല്ലയിൽ കോൺഗ്രസ് വിമത ചെയർമാനെതിരായ അവിശ്വാസം പരാജയപ്പെട്ടു. പെരുനാട് പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും വിപ്പ് ലംഘനമുണ്ടായി. തുടർച്ചയായി ഡിസിസി നേതൃത്വത്തിനുണ്ടാകുന്ന പിഴവിൽ അസ്വാഭാവികതയുണ്ടെന്നാണ് ആക്ഷേപം. ഇക്കാര്യത്തിൽ ചില സംശയങ്ങളുണ്ടെന്നാണ് ഐ ഗ്രൂപ്പ് നേതാക്കൾ കെപിസിസി നേതൃത്വത്തിനയച്ച പരാതിയിൽ പറയുന്നത്. എൽഡിഎഫിന്റെ നേതൃത്വത്തിലുള്ള കുളനട പഞ്ചായത്ത് ഭരണസമിതിയ്ക്കെതിരായ ബിജെപിയുടെ അവിശ്വാസം പാസായത് നാല് കോൺഗ്രസ് അംഗങ്ങളുടെ സഹായത്തോടെയാണ്.
ബിജെപി ജില്ലാ പ്രസിഡന്റും പഞ്ചായത്തംഗവുമായ അശോകൻ കുളനടയായിരുന്നു അവിശ്വാസ നോട്ടീസ് നൽകിയത്. വിപ്പ് ലംഘിച്ച് കോൺഗ്രസ് അംഗങ്ങൾ ബിജെപിയ്ക്കൊപ്പം ചേരുമെന്ന കാര്യത്തിൽ ചില മുതിർന്ന നേതാക്കൾക്ക് അറിവുണ്ടായിരുന്നുവെന്നാണ് ആക്ഷേപം. ഈ സാഹചര്യത്തിൽ കെപിസിസി നേതൃത്വത്തിന്റെ അടിയന്തര ഇടപെടൽ വേണമെന്നാണ് ഐ ഗ്രൂപ്പിന്റെ ആവശ്യം.