പത്തനംതിട്ടയിലെ കൃഷിയോഗ്യമായ മുഴുവൻ പാടശേഖരങ്ങളുടെയും സർവേ നടപടികൾ തുടങ്ങി. കൃഷിമന്ത്രിയുടെ നിർദേശപ്രകാരം കൃഷി-റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരാണ് വിവരശേഖരണം നടത്തുന്നത്. ആലപ്പുഴ പത്തനംതിട്ട ജില്ലകളിലെ കർഷകരുടെ അപേക്ഷ പരിഗണിച്ചാണ് കണക്കെടുപ്പിന് മന്ത്രി നിർദേശം നൽകിയത്. ആലപ്പുഴ പത്തനംതിട്ട ജില്ലകളിലെ നെൽകർഷകരുമായി മന്ത്രി കഴിഞ്ഞദിവസം വിശദമായ ചർച്ച നടത്തിയിരുന്നു. സർക്കാർ സഹായം നൽകിയാൽ തരിശു കിടക്കുന്ന പാടങ്ങൾ പൂർണമായും കൃഷിയോഗ്യമാക്കാൻ തയാറെന്നായിരുന്നു കർഷകരുടെ നിലപാട്.
ഈ സാഹചര്യത്തിലാണ് ഭൂമിയുടെ വിസ്തൃതി കൃത്യമായി കണ്ടെത്താനുള്ള നടപടികൾക്ക് പത്തനംതിട്ടയിൽ തുടക്കമായത്. കരിങ്ങാലി ചിറ്റിലപ്പാടം മാവര തുടങ്ങിയ പാടശേഖരങ്ങളിൽ ഏക്കറ് കണക്കിനാണ് തരിശുകിടക്കുന്നത്. ആറൻമുള പുഞ്ചയിലും സമാനമായ അവസ്ഥയുണ്ട്. ജലസേചനത്തിന്റെ അഭാവം, കൃഷിനാശം, യന്ത്രമിറക്കാൻ സൗകര്യമില്ലായ്മ, കൊയ്തെടുക്കുന്ന നെല്ല് സൂക്ഷിക്കാനുള്ള സ്ഥലപരിമിതി. നെല്ലിന്റെ ന്യായവില ലഭിക്കാത്ത സാഹചര്യം തുടങ്ങിയ പരാതികളാണ് മന്ത്രിക്ക് മുന്നിൽ കർഷകർ നിരത്തിയത്. തദ്ദേശസ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും സഹായത്തിൽ ഘട്ടം ഘട്ടമായി തരിശു ഭൂമി കൃഷിയോഗ്യമാക്കുന്നതിനാണ് തീരുമാനം.
Advertisement