മദ്യശാലകൾ പൂട്ടിയതോടെ കൊല്ലം ജില്ലയിലേക്ക് വ്യാപകമായി സ്പിരിറ്റ് എത്തുന്നുവെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്. കിഴക്കൻമേഖലയിലൂടെ തമിഴ്നാട്ടിൽ നിന്ന് സ്പിരിറ്റ് ഒഴുക്ക് വ്യാപകമായതായാണ് എക്സൈസിന് ലഭിച്ചിരിക്കുന്ന വിവരം.
,സുപ്രീകോടതി വിധിയോടെ റോഡുകൾക്ക് സമീപമുള്ള മദ്യശാലകൾ പൂട്ടിയത് സ്പിരിറ്റ് ലോബികൾ അവരുടെ പ്രവർത്തനം സജീവമാക്കാൻ സാഹചര്യമൊരുക്കിയെന്നാണ് എക്സൈസിന്റെ വിലയിരുത്തൽ.ഇന്നലെ കരുനാഗപ്പള്ളിയിൽ നിന്ന് പിടികൂടിയ 910 ലീറ്റർ സ്പിരിറ്റ് ഇതിന്റെ തെളിവായാണ് എക്സൈസ് കാണുന്നത്. നേരത്തെയും സമാനമായ രീതിയിൽ സ്പിരിറ്റ് കടത്തിയ വാഹനം പ്രദേശവാസികൾ കണ്ടിരുന്നത് ഇതിനെ സാധൂകരിക്കുന്നതാണ്.മദ്യലഭ്യത കുറഞ്ഞതാവാം ഇതിന്റെ കാരണമെന്നാണ് എക്സൈസ് കമ്മീഷ്ണർ ഋഷിരാജ് സിങ്ങിന്റെ നിലപാട്
കല്ലുവാതുക്കൽ,ആവണീശ്വരം മദ്യദുരന്തങ്ങൾ വേട്ടയാടിയ കൊല്ലത്തേക്ക് സ്പിരിറ്റ് ഒഴുകുന്നതിൽ എക്സൈസ് കടുത്ത ആശങ്കയിലാണ്്. തമിഴ്നാട്ടിൽ നിന്ന് തെൻമല വഴിയാണ് സ്പരിറ്റ് എത്തുന്നതെങ്കിലും ചെക്ക് പോസ്റ്റുകളിൽ ഇതു കുടുങ്ങുന്നില്ല എന്നതും എക്സൈസിന് തലവേദനയാകുന്നു. ആര്യങ്കാവ് എക്സൈസ് ചെക്ക് പോസ്റ്റിൽ പരിശോധന കർശനമാക്കാൻ എക്സൈസ് കമ്മീഷ്ണർ നിർദേശ കൊടുത്തിട്ടുണ്ട്. കൊല്ലത്തിന് പുറമേ ആലപ്പുഴയാണ് സ്പിരിറ്റ് ഒഴുകുന്ന മറ്റൊരു പ്രധാന ജില്ലയെന്നാണ് എക്സൈസിന്റെ നിഗമനം