തിരുവനന്തപുരം നഗരത്തിലെ പൊലീസിന്റെ അശാസ്ത്രീയ ട്രാഫിക് പരിഷ്കാരം ചോദ്യംചെയ്യുന്ന വാഹന ഉടമയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. റോഡരികിൽ വാഹനം പാർക്ക് ചെയ്തതിന് ട്രാഫിക് പൊലീസ് പിഴയടക്കണമെന്ന് നിർദേശിച്ചതാണ് പ്രശ്നത്തിന് വഴിവെച്ചത്.
തമ്പാനൂർ റെയിൽവെ സ്റ്റേഷന് സമീപം റോഡരികിൽ പാർക്ക്ചെയ്തിരുന്ന വാഹനത്തിൽ ട്രാഫിക് പൊലീസ് സ്റ്റിക്കർ പതിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം.വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ലെന്ന് സൂചനാബോർഡ് വെക്കാത്തതിനാൽ പിഴ അടക്കാനാവില്ലെന്നായിരുന്നു വാഹന ഉടമയായ യുവാവിന്റെ വാദം ഇതോടെ തർക്കമായി.
രംഗം വഷളായതോടെ വാഹനം ക്രെയിൻ ഉപയോഗിച്ച് നീക്കാൻ ഉന്നത ഉദ്യോഗസ്ഥർ നിർദേശം നൽകി. അശ്രദ്ധമായി ,വാഹനം കെട്ടിവലിച്ചുകൊണ്ട് പോയതിനെ തുടർന്ന് കേടുപാടുകൾ സംഭവിച്ചെന്നാണ് യുവാവിന്റെ ആക്ഷേപം.
എന്നാൽ വാഹനം സ്ഥലത്തുനിന്ന് മാറ്റാനാവില്ലെന്ന് ഉടമ നിർബന്ധം പിടിച്ചതിനാലാണ് ക്രെയിൻ ഉപയോഗിച്ച് നീക്കേണ്ടിവന്നതെന്നാണ് പൊലീസിന്റെ വിശദീകരണം. പകരം സംവിധാനങ്ങളും മുന്നറിയിപ്പും ഇല്ലാതെ റോഡരികിൽ പാർക്ക്ചെയ്യുന്ന വാഹനങ്ങൾക്ക് പിഴ ഇൗടാക്കുന്ന ട്രാഫിക് പരിഷ്കാരത്തിനെതിരെ വ്യാപക പരാതിയാണ് ഉയരുന്നത്.