പത്തനംതിട്ട നഗരത്തിൽ വിഷം ഉള്ളിൽച്ചെന്ന് കുഴഞ്ഞ അവസ്ഥയിൽ ഓട്ടോയിലെത്തിയ അച്ഛനും മകളും മരിച്ചു. കല്ലറക്കടവ് സ്വദേശി ശ്രീകുമാർ, മകള്‍ അഞ്ച് വയസുകാരി അനുഗ്രഹ എന്നിവരാണ് മരിച്ചത്. കുടുംബപ്രശ്നങ്ങളെത്തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് പ്രാഥമികനിഗമനം
മകളെയും കൂട്ടി സ്റ്റാൻഡിലേയ്ക്ക് ശ്രീകുമാർ ഓട്ടോ ഓടിച്ചെത്തുകയായിരുന്നു. ഓട്ടോ നിർത്തി കടയിലേയ്ക്ക് മകളെയുമെടുത്ത് ശ്രീകുമാർ ഇറങ്ങിയപ്പോൾ കുഴഞ്ഞുവീണു. മറ്റ് ഡ്രൈവർമാർ ഉടൻ ഇരുവരെയും സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിശോധനയിൽ ഇരുവരും വിഷം കഴിച്ചതായി തെളിഞ്ഞു. അടിയന്തര ചികിൽസ നൽകിയെങ്കിലും മിനിറ്റുകളുടെ വ്യത്യാസത്തിൽ അച്ഛനും മകളും മരിച്ചു.
മകൾക്ക് വിഷം നൽകിയ ശേഷം ശ്രീകുമാർ വിഷം കഴിക്കുകയായിരുന്നുവെന്നാണ് നിഗമനം. ഓട്ടോ ഓടിക്കുന്നതിനൊപ്പം ചെറിയ വ്യവസായവും നടത്തിയിരുന്ന ശ്രീകുമാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഭാര്യയുമായുള്ള സ്വരച്ചേർച്ചയില്ലായ്മയും ആത്മഹത്യയുടെ കാരണമായിക്കാണുന്നു. എസ്ഡിഎ സ്കൂളിൽ ഒന്നാം ക്ലാസിലേക്കു പ്രവേശനം നേടിയിരിക്കുകയായിരുന്നു അനുഗ്രഹ. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി.