വെള്ളായണി ശുദ്ധജല തടാകം വറ്റിവരളുന്നു. ഇതോടെ കോവളം ഉൾപ്പെടെ തിരുവനന്തപുരം ജില്ലയിലെ തീരദേശ പഞ്ചായത്തുകൾ വൻ ജലപ്രതിസന്ധി നേരിടുകയാണ്. സമീപപ്രദേശങ്ങളിലെ കിണറുകൾപോലും വറ്റിതുടങ്ങി.
തെക്കൻകേരളത്തിലെ രണ്ടാമത്തെ വലിയ ശുദ്ധജല തടാകമാണ് വെള്ളായണി കായൽ. കോവളം, വെങ്ങാനൂർ തുടങ്ങി ഏഴിലധികം പഞ്ചായത്തുകളുടെ ശുദ്ധജല ശ്രോതസ്സാണ് ഈ ജലാശയം. കൂടാതെ നൂറുകണക്കിന് ഏക്കർവരുന്ന പാടശേഖരങ്ങളും ഈ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. കൊടും ചൂടിൽ ആറ് മുതൽ എട്ട് അടിയോളെ വെള്ളം താണതോടെ കായൽ വറ്റിതുടങ്ങി. ഇങ്ങനെയൊരു ആനുഭവം ഇതിന് മുൻപ് ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികൾപറയുന്നത്.
തിരുവനന്തപുരം നഗരത്തോട് ചേർന്നുകിടക്കുന്ന 450 ഏക്കർ വരുന്ന വെള്ളായണികായലിന്റെ പലഭാഗത്തും ഇപ്പോൾരണ്ടടി വെള്ളം പോലും അവശേഷിക്കുന്നില്ല. കായൽ വറ്റാൻ തുടങ്ങിയതോടെ സമീപ പ്രദേശങ്ങളിലെ കിണറുകളും കുളങ്ങളും ഉണങ്ങി വരണ്ടു. വേനൽ ഇങ്ങനെ പോയാൽ കായലിൽ അവശേഷിക്കുന്ന വെള്ളം കൂടി ഇല്ലാതെയാകുമെന്ന ആശങ്കയിലാണ് ഈ പ്രദേശമാകെ.