മണല്‍വാരലില്‍ ഇല്ലാതായി പമ്പാനദി. നദിയുടെ ഒഴുക്ക് തടസപ്പെടുത്തി വ്യാപകമായി മണൽപ്പുറ്റ് രൂപപ്പെട്ടു. ആറൻമുള സത്രക്കടവിന് സമീപം കിലോമീറ്റർ ദൈർഘ്യത്തിലാണ് ഇരുകരകളിലും മണ്ണ് നിറഞ്ഞത്. ഇതോടെ പ്രദേശത്തെ കിണറുകളിലും തോടുകളിലും കാര്യമായി വെള്ളം കുറഞ്ഞു.
സത്രക്കടവിന് താഴെ കൂത്താടത്തു കടവിനും ആഞ്ഞിലിമൂട്ടിൽ കടവിനുമിടയിലാണ് മണൽപ്പുറ്റ് രൂപപ്പെട്ടിരിക്കുന്നത്. നദിയുടെ വിവിധ ഭാഗങ്ങളിലായി ഏക്കറുകണക്കിന് സ്ഥലം മണൽപ്പുറ്റ് കൈയ്യടക്കി. ഇതോടെ പലയിടത്തും നീരൊഴുക്ക് തടസപ്പെടുന്ന സാഹചര്യമാണ്. സമീപസ്ഥലങ്ങളിലെ കിണറുകളിലും ജലാശയങ്ങളിലും നീരൊഴുക്കിൽ കാര്യമായ കുറവുണ്ട്.
മണൽവാരലിനെത്തുടർന്ന് നദിയുടെ അടിത്തട്ട് തെളിഞ്ഞ് ചെളിമാത്രമായതാണ് മണൽപുറ്റ് വളരാനുള്ള പ്രധാന കാരണം. കോഴിത്തോടും പമ്പാനദിയും ചേരുന്ന ഭാഗത്തും വൻതോതിലാണ് മണൽപ്പുറ്റുകൾ രൂപപ്പെട്ടിട്ടുള്ളത്. വൈകാതെ നദിയും തോടും തമ്മിൽ വേർപെട്ട് ഒഴുകുന്ന സാഹചര്യമുണ്ടാകും. ആറൻമുള ഉത്രട്ടാതി ജലമേളയോടനുബന്ധിച്ച് മണൽപുറ്റ് നീക്കം ചെയ്യുമെങ്കിലും ഇത് ശാസ്ത്രീയമല്ലെന്ന പരാതി വ്യാപകമാണ്. വിശദമായ പഠനം നടത്തി നദിയുടെ സ്വാഭാവികത നിലനിർത്തിക്കൊണ്ട് മണൽപ്പുറ്റുകൾ വളരാതിരിക്കാനുള്ള ക്രമീകരണങ്ങളാണ് വേണ്ടതെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. ഓരോ തവണയും മണൽപ്പുറ്റ് രൂപപ്പെടുന്നത് കാരണം പമ്പയുടെ കൂടുതൽ ഭാഗം കരയായിത്തീരുന്ന സാഹചര്യമാണുള്ളത്.