അടൂർ താലൂക്കിലെ ജലവിതരണത്തിനെതിരെ മുന്നണി മറന്ന് പ്രതിഷേധം. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ജല അതോറിറ്റിയുടെ അടൂർ ഓഫിസ് ഉപരോധിച്ചു. ചിറ്റയം ഗോപകുമാർ എംഎൽഎ നൽകിയ ഉറപ്പിനെത്തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
അടൂർ താലൂക്കിലെ ഏറത്ത്, കടമ്പനാട്, പള്ളിക്കൽ എന്നിവിടങ്ങളിലാണ് ജലക്ഷാമം രൂക്ഷമായിരിക്കുന്നത്. ആഴ്ചയിലൊരിക്കലുണ്ടായിരുന്ന പൈപ്പ് വഴിയുള്ള ജലവിതരണം നിർത്തി. ടാങ്കറുകൾ വഴിയുള്ള വിതരണവും തടസപ്പെട്ടു. ഈ സാഹചര്യത്തിലാണ് പ്രതിഷേധവുമായി ജനപ്രതിനിധികളും നാട്ടുകാരും സംഘടിച്ചത്. ടാപ്പുകളുടെ അറ്റകുറ്റപ്പണി നടത്തുക. ജലചൂഷണം തടയുക. ജലവിതരണം തടഞ്ഞിരിക്കുന്ന സ്ഥലങ്ങളിൽ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അടൂർ എംഎൽഎ ചിറ്റയം ഗോപകുമാർ പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിച്ചതായി അറിയിച്ചു.
ഉയർന്ന പ്രദേശങ്ങളിൽ അടുത്തദിവസം തന്നെ ടാങ്കറുകളിൽ വെള്ളമെത്തിക്കും. കുടിവെള്ളവിതരണ പദ്ധതികളുടെ സംഭരണശേഷി കൂട്ടുന്നതുൾപ്പെടെയുള്ള കാര്യങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കും. ഈമാസം 24 ന് ചേരുന്ന താലൂക്ക് വികസന സമിതി യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുന്നതിനും തീരുമാനിച്ചിട്ടുണ്ട്.