വെഞ്ഞാറമൂട്∙ രണ്ടു ദിവസമായി ദുഃഖം തളംകെട്ടി നിൽക്കുന്ന പിരപ്പൻകോട് ഗ്രാമം കണ്ണീർക്കടലായി. ആയിരങ്ങൾ തെങ്ങുവിള വീട്ടിലേക്ക് ഒഴുകിയെത്തി. ഒരു മുന്നറിയിപ്പുമില്ലാതെ മരണം കവർന്നെടുത്ത പൊന്നോമനകൾക്കും മാതാവിനും അന്ത്യോപചാരമർപ്പിക്കാനെത്തിയവർ പ്രദേശത്തെ മനുഷ്യസാഗരമാക്കി. മലയാള മനോരമ മാണിക്കൽ ഏജന്റ് പിരപ്പൻകോട് പേരയത്തുമുകൾ തെങ്ങുവിളവീട്ടിൽ അഷറഫിന്റെ ഭാര്യ സജീന(26), മക്കളായ ഷഫാന(മൂന്ന്), ആറുമാസം പ്രായമുള്ള മുഹമ്മദ്ഷെഹിൻ എന്നിവർ വ്യാഴം വൈകിട്ട് നെടുമങ്ങാട് കരകുളം ചെക്കക്കോണത്തു വീട്ടിലേക്ക് കോൺക്രീറ്റ് മതിൽ ഇടിഞ്ഞുവീണു മണ്ണിനടിയിൽപ്പെട്ട് മരിക്കുകയായിരുന്നു.
ഇവരുടെ മൂത്ത മകൻ ഷിഫാൻ(അഞ്ച്) അദ്ഭുതകരമായി രക്ഷപ്പെട്ടു. സ്കൂൾ അടപ്പിനോടനുബന്ധിച്ച്, സജീനയുടെ മാതാപിതാക്കൾ വാടകയ്ക്കു തമാസിക്കുന്ന ചെക്കക്കോണത്തേക്കു ദിവസങ്ങൾക്കു മുൻപാണു മാതാവും കുട്ടികളും പോയത്. വേനൽമഴയിൽ അയൽവീടിന്റെ 15 അടിയിലേറെ ഉയരമുള്ള കോൺക്രീറ്റ് മതിൽ ഒന്നാകെ ഇളകി താഴത്തെ സജീനയും മക്കളും ഉണ്ടായിരുന്ന വീടിനു മുകളിലേക്കു പതിക്കുകയായിരുന്നു.
മൂന്നു പേരെയും മണ്ണിനടിയിൽനിന്നു വീണ്ടെടുത്തു നെടുമങ്ങാട് ജില്ലാ ആശുപത്രി, പേരൂർക്കട ആശുപത്രി, തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, മതിൽ വീണു വീട് തകരുമ്പോൾ വീട്ടിലെ മേശയുടെ അടിയിൽപ്പെട്ടു രക്ഷപ്പെട്ട ഷിഫാൻ(അഞ്ച്) ആശുപത്രിയിൽ സുഖംപ്രാപിച്ചു വരികയാണ്. വെള്ളി ഉച്ചയ്ക്ക് 12നു മൃതദേഹങ്ങൾ കരകുളം മുസ്‌ലിം ജമാഅത്ത് മദ്രസ ഹാളിൽ പൊതുദർശനത്തിനുവച്ചു.
വൻജനാവലിയാണ് ഇവിടെ അന്ത്യോപചാരമർപ്പിക്കാനെത്തിയത്. എ.സമ്പത്ത് എംപി, സി.ദിവാകരൻ എംഎൽഎ, മുൻ ഡപ്യൂട്ടി സ്പീക്കർ പാലോട് രവി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, മാങ്കോട് രാധാകൃഷ്ണൻ തുടങ്ങിയവരും അന്ത്യോപചാരമർപ്പിക്കാനെത്തി. അര മണിക്കൂർ പൊതുദർശനത്തിനു വച്ചശേഷം ഷിഹാബുദീന്റെ നാടായ പിരപ്പൻകോട് പേരയത്തുമുകൾ വീട്ടിലെത്തിച്ചു പൊതുദർശനത്തിനു വച്ചു. തുടർന്ന്, പേരയത്തുമുകൾ ജുമാ മസ്ജിദിൽ എത്തിച്ചു കബറടക്കം നടത്തി.
മലയാള മനോരമയ്ക്കു വേണ്ടി സർക്കുലേഷൻ ഡപ്യൂട്ടി ജനറൽ മാനേജർ സി.എ.തോമസ്, സീനിയർ സർക്കുലേഷൻ ഇൻസ്പെക്ടർ ജിജോ മോൻ എന്നിവരെത്തി റീത്ത് സമർപ്പിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ഡി.കെ.മുരളി എംഎൽഎ, എം.വിജയകുമാർ, കോലിയക്കോട് എൻ.കൃഷ്ണൻ നായർ, ഡിസിസി ജനറൽ സെക്രട്ടറി തേക്കട അനിൽകുമാർ, ബ്ലോക്ക് കോൺഗ്രസ് വൈസ്പ്രസിഡന്റ് വെമ്പായം മനോജ്, മഹീന്ദ്രൻ കോലിയക്കോട്, തോന്നയ്ക്കൽ ജമാൽ തുടങ്ങി രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ അന്ത്യോപചാരമർപ്പിക്കാനെത്തി.