നെടുമങ്ങാട്∙ മുകളിലൂടെ മണ്ണിടിഞ്ഞുവീണു വീടു നിലംപൊത്തിയപ്പോൾ മേശയ്ക്കടിയിൽപെട്ടുപോയതു ഷിഫാന് (അഞ്ച്) രക്ഷയായി. മണ്ണു മാറ്റി അമ്മയെയും മൂന്നു മക്കളെയും നാട്ടുകാരും ഫയർഫോഴ്സും പൊലീസും ചേർന്നു പുറത്തെടുത്തതിൽ ഷിഫാൻ മാത്രമാണു ജിവിതത്തിലേക്കു മടങ്ങിയെത്തിയത്. രക്ഷാപ്രവർത്തകർ മണ്ണുമാറ്റുമ്പോൾ മേശയ്ക്കടിയിൽ സുരക്ഷിതനായിരുന്നു ഷിഫാൻ. മേശയ്ക്കു മുകളിലൂടെ മണ്ണും കല്ലും മൂടിക്കിടന്നിരുന്നു.
മെഡിക്കൽ കോളജ് ശിശുരോഗ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട ഷിഫാൻ ഇപ്പോൾ സുഖംപ്രാപിച്ചു വരികയാണ്. റോഡിൽനിന്ന് 50 അടിയോളം താഴ്ചയിലാണ് തകർന്ന വീട്. ഇതിനു ചേർന്നു 15 അടിയോളം പൊക്കത്തിൽ സംരക്ഷണ കോൺക്രീറ്റ് ഭിത്തി നിർമിച്ചു മണ്ണിട്ടു നികത്തിയായിരുന്നു സമീപത്തു വീടു പണിതത്.
അപകട സമയത്ത് സജിനയുടെ പിതാവ് കുലിപ്പണിക്കാരനായ എസ്.സലീം, മാതാവ് നുസൈബാബീവി എന്നിവർ വീട്ടിലില്ലായിരുന്നു. മകൾ മണ്ണിനടിയിൽപ്പെട്ടു മരിച്ചതറിഞ്ഞു തളർന്നുവീണ നുസൈബാബീവിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.