പത്തനംതിട്ടയിൽ തുടങ്ങുമെന്ന് പ്രഖ്യാപിച്ച ശബരിമല വിമാനത്താവള പദ്ധതി അട്ടിമറിക്കാൻ നീക്കമെന്ന് ആക്ഷേപം. വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്ന് അടൂർ പ്രകാശ് എംഎൽഎ പറഞ്ഞു. വിമാനത്താവളത്തിന് എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റ് അനുയോജ്യമെന്ന് റവന്യൂ സംഘം കണ്ടെത്തിയിരുന്നു.
ശബരിമല ഒരുക്കങ്ങളുടെ അവലോകനത്തിലാണ് തീർഥാടകർക്കായി വിമാനത്താവളം നിർമിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ആറൻമുള വിമാനത്താവള പദ്ധതി ഉപേക്ഷിച്ച സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിൽ ഉചിതമായ സ്ഥലം കണ്ടെത്തണമെന്ന് അടൂർ പ്രകാശ് മുഖ്യമന്ത്രിയോട് ഇതനുസരിച്ചാണ് റവന്യൂ സെക്രട്ടറിയുടെ നേതൃത്വത്തിൽ പത്തനംതിട്ട കലക്ടർ ഉൾപ്പെട്ട സമിതിയെ സ്ഥലം കണ്ടെത്തുന്നതിന് ചുമതലപ്പെടുത്തിയത്. എന്നാൽ പത്തനംതിട്ട കലക്ടറെ ഒഴിവാക്കി കോട്ടയം കലക്ടറെ ഉൾപ്പെടുത്തിയത് അംഗീകരിക്കാനാവില്ല. സ്ഥലം കണ്ടെത്തിയെന്ന പ്രചാരണം ചിലരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമാണെന്നും അടൂർ പ്രകാശ് പറഞ്ഞു.
ജലവിഭമന്ത്രിയുൾപ്പെടെ ജില്ലയിലെ ജനപ്രതിനിധികൾ ഇക്കാര്യത്തിൽ ആത്മാർഥമായ നിലപാട് സ്വീകരിക്കണം. നിയമസഭയിൽ വിഷയം അവതരിപ്പിക്കുമെന്നും അടൂർ പ്രകാശ് അറിയിച്ചു.
വിമാനത്താവള നിർമാണത്തിന് എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റ് ഉചിതമാണെന്ന് കഴിഞ്ഞദിവസം റവന്യൂ സെക്രട്ടറിയുടെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. അന്തിമ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാനിരിക്കെയാണ് സ്ഥലം സംബന്ധിച്ച് തർക്കമുണ്ടായിരിക്കുന്നത്.