അരിവില ഉയരുമ്പോഴും കൊയ്തെടുത്ത നെല്ല് ശേഖരിക്കാൻ സപ്ലൈക്കോ തയാറാകുന്നില്ലെന്ന് പരാതി. പത്തനംതിട്ട വള്ളിക്കോട് പാടശേഖരത്തിലെ നാൽപത് ടണ്ണിലധികം നെല്ലാണ് ഉപയോഗശൂന്യമായിത്തുടങ്ങിയത്. ഉദ്യോഗസ്ഥർ ബോധപൂർവം നെല്ല് ശേഖരണം വൈകിപ്പിക്കുന്നുവെന്നാണ് കർഷകരുടെ ആക്ഷേപം.
വേട്ടകുളം, നടുവത്തൊടി, നരിക്കുഴി പാടശേഖരങ്ങളിലെ നെല്ലാണ് ഇതുവരെയും ശേഖരിക്കാത്തത്. സർക്കാർ നിർദേശപ്രകാരം സപ്ലൈക്കോയാണ് പതിവായി നെല്ല് സംഭരിക്കുന്നത്. ഒന്നരമാസം മുൻപ് കൊയ്്ത്ത് പൂർത്തിയായെങ്കിലും ഉദ്യോഗസ്ഥരുടെ സമീപനം കർഷകരെ നിരാശരാക്കി. കൊയ്തെടുത്ത നെല്ല് വീടിന്റെ വരാന്തയിലും കൃഷിയിടങ്ങളോടും ചേർന്ന് കൂട്ടിയിട്ടിരിക്കുകയാണ്. പലതും മുളച്ചുതുടങ്ങി.
വേട്ടകുളത്ത് 200 ഏക്കറും നടുവത്തൊടിയിൽ 50 ഏക്കറും നരിക്കുഴിയിൽ 30 ഏക്കറുമാണ് കൃഷിയിറക്കിയത്. കഴിഞ്ഞവർഷം അരിവില 32 ആയിരുന്നപ്പോൾ 21.50 രൂപയ്ക്കാണ് നെല്ല് സംഭരിച്ചത്. ഇത്തവണ അരിവില അൻപത് കടന്നിട്ടും സംഭരണവിലയിൽ മാറ്റമില്ലെന്നാണ് കർഷകരുടെ പരാതി. നെല്ലിന് ഈർപ്പമെന്നറിയിച്ച് ക്വിന്റലിന് ആറ് കിലോ കുറയ്ക്കണമെന്ന നിർദേശവും അംഗീകരിക്കാനാകില്ല.
കാലവർഷത്തിന്റെ കുറവ്. പട്ടാളപ്പുഴു ആക്രമണം തുടങ്ങി ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ചാണ് ഇത്തവണ കർഷകർ വിളവെടുത്തത്. സപ്ലൈക്കോ വക അവഗണന കൂടിയാകുമ്പോൾ പല കർഷകരും വർഷങ്ങളായുള്ള തൊഴിൽ ഉപേക്ഷിക്കാനൊരുങ്ങുകയാണ്.