തിരുവനന്തപുരം വിളവൂർക്കലിൽ കൃഷിനാശംവിതയ്ക്കുന്ന വാനരന്മാരെ തളയ്ക്കാൻ വനംവകുപ്പിന്റെ സഹായത്തോടെ നാട്ടുകാരും രംഗത്ത്. വീട്ടമ്മമാരുള്‍പ്പെടെ വാനരന്മാരെ തളയ്ക്കാനിറങ്ങിയപ്പോൾ 186എണ്ണം കെണിയിൽ കുരുങ്ങി. വിളവൂർക്കലിലെ വാനരശല്യത്തെക്കുറിച്ച് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
ഇത് ശകുന്തളയും ഗോമതിയും. ഇവരാണ് കഴിഞ്ഞദിവസം ഒമ്പത് വാനരന്മാരെ വനംവകുപ്പിന്റെ കെണിയിൽ കുടുക്കിയത്. പ്രദേശത്തെ വാനരശല്യം രൂക്ഷമായതോടെ വനംവകുപ്പ് എട്ടുകൂടുകൾ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്നു. പിടികൂടുന്ന വിരുതൻമാരെ ഉടൻ കാടുകയറ്റും. സംസ്ഥാനത്ത് ജനപങ്കാളിത്തത്തോടെ ഇത്രയധികം കുരങ്ങുകളെ പിടികൂടിയത് വിളവൂർക്കലിലാണെന്നാണ് വനംവകുപ്പ് പറയുന്നത്.
പ്രദേശത്തെ മുന്നൂറിലധികം കർഷകർക്കാണ് വാനരശല്യത്തിൽ കൃഷിനഷ്ടമുണ്ടായത്. ഇതിന്റെ കണക്കെടുപ്പും വനംവകുപ്പിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. വരുംദിവസങ്ങളിൽ കൂടുതൽ കൂടുകൾ എത്തിക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്.