തിരുവനന്തപുരം പൂവാർ പഞ്ചായത്ത് പ്രസിഡന്റിന്റെ ബന്ധുക്കൾ ഒന്നിലധികം റേഷന്‍കാർഡുകൾ തരപ്പെടുത്തി, ക്ഷേമപെൻഷനുകൾ കൈപ്പറ്റിയതായി കണ്ടെത്തൽ. പ്രസിഡന്റ് അജിത ശശിധരന്റെ സഹായത്തോടെയാണിതെന്നാണ് ആക്ഷേപം. ചട്ടം ലഘിച്ചുവാങ്ങിയ പെൻഷൻ തുക തിരികെ അടയ്ക്കണമെന്ന് ഓംബുഡ്സ്മാൻ ഉത്തരവിട്ടു.
പൂവാർ പഞ്ചായത്ത് പ്രസിഡന്റ് അജിതയുടെ ഭർത്തവും മുൻ പഞ്ചായത്തംഗവുമായ ശശിധരന്റെ പേരിൽ രണ്ടുകാർഡുകൾ. ഒന്നിൽ മാതാവിന്റെ പേര് രത്നമ്മ. രണ്ടാമത്തേതിൽ വിജയമ്മ. എന്നാല്‍ വിജയമ്മ എന്നൊരാളേ ഇല്ല. ശശിധരന്റെ സഹോദരിക്ക് ചെങ്കൽ പഞ്ചായത്തിലും പൂവാറിലും റേഷൻ കാർഡുണ്ടെന്ന് വിവരാവകാശരേഖ വ്യക്തമാക്കുന്നു. സഹോദരന് കുളത്തൂരും പൂവാറിലും. മറ്റൊരു ബന്ധുവിന് ഭർത്താവ് മരണപ്പെട്ടുപോയി എന്നു തെറ്റായി രേഖപ്പെടുത്തിയിട്ടുള്ള കാർഡും കണ്ടെത്തിയതായി പെൻഷൻ ക്രമക്കേട് കണ്ടെത്തിയ സി.ഡി.എസ് അംഗം പറയുന്നു.
അനധികൃത പെൻഷൻ ആനുകൂല്യങ്ങൾ ഓംബുഡ്സ്മാൻ ഇടപെട്ട് റദ്ദാക്കി. പ്രസിഡന്റിന്റെ ഭർത്തൃസഹോദരി പൂവാർ പഞ്ചായത്തിൽ നിന്നു വാങ്ങിയ വിധവാപെൻഷനും മറ്റൊരു ബന്ധുവാങ്ങിയ വാർധക്യകാല പെൻഷനും തിരിച്ചടക്കാനും നിർദേശിച്ചു. എന്നാൽ ചിലർ രാഷ്ട്രീയവിരോധം തീർക്കുകയാണെന്നാണ് അജിത ശശിധരന്റെ പ്രതികരണം.