കെഎസ്ആർടിസി ബസിടിച്ച് അതിനടിയിലായിപ്പോയ ഇരുചക്ര വാഹന യാത്രികൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. കൊല്ലം അരവിള സെന്റ് ജോസഫ്സ് എൽപി സ്കൂൾ പ്രഥമാധ്യാപകൻ പടിഞ്ഞാറെ കൊല്ലം വലിയപാടം വിളന്തറ ലിൻഡ ഭവനത്തിൽ കെ.സെബാസ്റ്റ്യൻ ആണു നിസാര പരുക്കുകളോടെ രക്ഷപ്പെട്ടത്. ഉച്ചയ്ക്കു പന്ത്രണ്ടോടെ കലക്ടറേറ്റിനു സമീപമായിരുന്നു അപകടം.
ശമ്പള ബില്ലിലെ അപാകത പരിഹരിക്കാനായി കൊല്ലത്തെത്തിയ സെബാസ്റ്റ്യൻ ഗവ. ടൗൺ യുപിഎസിൽ പോയശേഷം തന്റെ ഇരുചക്രവാഹനത്തിൽ റോഡ് കുറുകേ കടന്നു കലക്ടറേറ്റ് ഭാഗത്തേക്കു വരികയായിരുന്നു. ഈ സമയം കെഎസ്ആർടിസി കരുനാഗപ്പള്ളി ഡിപ്പോയിലെ വേണാട് ബസിനു മുന്നിൽപ്പെട്ടു. ഇരുകൂട്ടരും ബ്രേക്കിട്ടു വാഹനങ്ങൾ നിർത്തിയെങ്കിലും അപ്രതീക്ഷിതമായി മുന്നോട്ടെടുത്ത ബസ് സെബാസ്റ്റ്യന്റെ സ്കൂട്ടറിൽ ഇടിച്ചു.
സ്കൂട്ടറും സെബാസ്റ്റ്യനും ബസിനടിയിലായി. കണ്ടു നിന്നവർ അലറിവിളിച്ച അപകടത്തിനു പിന്നാലെ സെബാസ്റ്റ്യനെ പരുക്കുകളോടെ ബസിനടിയിൽ നിന്നു പുറത്തെത്തിച്ചു. വലതുകാലിൽ ചെറിയ മുറിവുകൾ മാത്രമാണുണ്ടായത്. എന്നാൽ വണ്ടി നിശേഷം തകർന്നു. ഓടിക്കൂടിയ ആളുകൾ ഉടൻ തന്നെ ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിലെത്തിച്ചു.