യു ഡി എഫ്, ബിജെപി ഹർത്താൽ ഇടുക്കിയിലെ വിനോദസഞ്ചാര മേഖലയെ നിശ്ചലമാക്കി. കെ എസ് ആർ ടി സി, സ്വകാര്യ ബസുകൾക്ക് പുറമെ ടാക്സി വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. ഹർത്താൽ അനുകൂലികൾ മിക്കയിടങ്ങളിലും വാഹനങ്ങൾ തടഞ്ഞു .
മൂന്നാർ, തേക്കടി, വാഗമൺ എന്നിവിടങ്ങളിലെല്ലാം പൊതുവെ തിരക്ക് കുറവാണ്. ഹർത്താൽ കൂടി ആയതോടെ വിനോദ സഞ്ചാര മേഖല നിശ്ചലമായി. മൂന്നാറിലെ തെരുവുകളിലുൾപ്പെടെ ഒരു സഞ്ചാരിയെ പോലും കണ്ടെത്താനായില്ല. ഹർത്താലെന്ന് അറിഞ്ഞതോടെ പലരും ഹോട്ടലുകളിലെ ബുക്കിങ്ങ് റദ്ദാക്കിയിരുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തിയവർക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ് .
കടകമ്പോളങ്ങൾ അടഞ്ഞ് കിടന്നതിനു പുറമെ ഓട്ടോ ടാക്സി സർവീസുകളും നിർത്തിവെച്ചു'. നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങളുൾപ്പെടെ സമരാനുകൂലികൾ തടഞ്ഞു. കട്ടപ്പനയിൽ ലാൻഡ് അസൈൻമെന്റ് ഓഫിസിലെ ജീവനക്കാരെ യുഡിഎഫ് പ്രവർത്തകർ ഇറക്കിവിട്ടു. ഓഫിസിലെ കസേരകൾ ഉൾപ്പെടെ അടിച്ച് തകർത്തു.