സ്ത്രീത്വത്തെ അപമാനിക്കും വിധം അധ്യാപികയോടു പെരുമാറുകയും വധഭീഷണി മുഴക്കുകയും ചെയ്ത സിൻഡിക്കറ്റ് അം ഗത്തെയും എസ്എഫ്ഐ നേതാക്കളെയും പ്രതിയാക്കി പൊലീസ് കേസെടുക്കും. ഇതു സംബന്ധിച്ചു ഡിജിപി: ലോക്നാഥ് ബെഹ്റ ഉറപ്പു നൽകിയതായി പരാതിക്കാരിയും കേരള സർവകലാശാല സ്റ്റുഡന്റ്സ് സർവീസസ് ഡയറക്ടറുമായ ഡോ.ടി.വിജയലക്ഷ്മി അറിയിച്ചു. ഇന്നലെ രാവിലെ പൊലീസ് ആസ്ഥാനത്തു വീണ്ടും പരാതിയുമായി എത്തിയപ്പോഴായിരുന്നു ഡിജിപിയുടെ ഉറപ്പ്.
നാലുദിവസം മുൻപു ലഭിച്ച പരാതിയിന്മേൽ നടപടിയെടുക്കാതെ വിഷയം ഒതുക്കി തീർക്കാനായിരുന്നു പൊലീസിന്റെ ആദ്യ ശ്രമമെന്ന ആരോപണം ഉണ്ടായിരുന്നു. സംഭവം വിവാദമായതോടെയാണു പൊലീസ് നടപടി സ്വീകരിക്കുന്നത്. മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, ഡിജിപി തുടങ്ങിയവർക്കെല്ലാം വിജയലക്ഷ്മി നേരത്തെ പരാതി നൽകിയിരുന്നു.പൊലീസ് നീതി നിഷേധിക്കുമെന്നു വന്നതോടെയാണ് അധ്യാപിക ഡിജിപിക്കു മുന്നിൽ വീണ്ടും പരാതിയുമായി എത്തിയത്. കേസ് വനിതാ സെല്ലിലേക്കു വിടാമെന്നായിരുന്നു ഡിജിപിയുടെ ആദ്യ നിലപാട്. എന്നാൽ വിജയലക്ഷ്മി വിയോജിച്ചു.
തനിക്കു നേരെയുണ്ടായ ഭീഷണി ഇവർ വിശദമാക്കി. ഒടുവിൽ പ്രതികൾക്കെതിരെ ക്രിമിനൽകുറ്റം ചുമത്തി കേസെടുക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകിയതായി വിജയലക്ഷ്മി പറഞ്ഞു. പരാതി കന്റോൺമെന്റ് സ്റ്റേഷനു കൈമാറിയെന്നു കാട്ടി മിനിയാന്നു കമ്മിഷണർ ഓഫിസിൽനിന്നു മെയിൽ വന്നതല്ലാതെ മറ്റു നടപടികളൊന്നും പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായിരുന്നില്ലെന്നും ഇവർ കുറ്റപ്പെടുത്തി. യൂണിവേഴ്സിറ്റി സിൻഡിക്കറ്റംഗവും ഡിവൈ എഫ്ഐ നേതാവുമായ എ.എ.റഹീമിനെതിരായാണു വിജയലക്ഷ്മി പ്രധാനമായും പരാതി ഉന്നയിക്കുന്നത്.
യൂണിവേഴ്സിറ്റി യൂണിയൻ കലോത്സവത്തിനുള്ള ഫണ്ട് ചട്ടവിരുദ്ധമായി നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ഇവരെ സിൻഡിക്കറ്റംഗത്തിന്റെ നേതൃത്വത്തിലുള്ള എസ്എഫ്ഐക്കാർ മാനസികമായി പീഡിപ്പിച്ചത്. സിപിഎം നേതാവും വി. ശിവൻകുട്ടിയും ഒരു ഘട്ടത്തിൽ ഇതിനു സാക്ഷിയായി. കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും അവിഹിതം ആരോപിക്കുകയും ചെയ്തുവെന്നാണു റഹീമിനെതിരെയുള്ള പ്രധാന പരാതി. യൂണിവേഴ്സിറ്റി യൂണിയൻ ചെയർപഴ്സൻ അഷിത, എസ്എഫ്ഐ ജില്ലാ സെക്രട്ടറി പ്രതിൻസാജ് കൃഷ്ണ, കൗൺസിലർ അഞ്ജു എന്നിവരുടെ പേരുകളും പരാതിയിൽ പരാമർശിക്കുന്നുണ്ട്.
കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലറെ ക്ഷണിക്കാത്തതിനെ വിമർശിച്ചതിന്റെ പേരിലായിരുന്നു എസ്എഫ്ഐക്കാർ തന്നെ പീഡിപ്പിച്ചതെന്നു വിജയലക്ഷ്മി പറഞ്ഞു.സംഭവം വിവാദമായ പശ്ചാത്തലത്തിൽ പരാതിയിൽ പറയുന്ന നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തി തന്നെ പൊലീസ് കേസെടുത്തേക്കും. വധഭീഷണിയും മാനസിക പീഡനവും ശാരീരിക ഉപദ്രവവും പരാതിയിൽ ഉന്നയിക്കുന്നതിനാൽ ക്രിമിനൽ കുറ്റം ചുമത്തി മാത്രമേ കേസെടുക്കാനാകൂ.
അതേസമയം നേതാക്കൾക്കെതിരെ കേസെടുക്കുന്നത് ഒഴിവാക്കണമെന്ന ആവശ്യവുമായി പൊലീസിനുമേൽ ഉന്നതതല സമ്മർദവുമുണ്ട്. കന്റോൺമെന്റ് സ്റ്റേഷനിലാണു കേസ് വരുന്നത്. നേരത്തെ യൂണിവേഴ്സിറ്റി കോളജിലെ സദാചാര ചോദ്യം ചെയ്യൽ വിഷയത്തിൽ അക്രമത്തിനിരയായ യുവാവിനെതിരെ കൗണ്ടർ കേസെടുപ്പിച്ച് എസ്എഫ്ഐക്കാർ പ്രതികളായ കേസ് ഇവിടുത്തെ ഉദ്യോഗസ്ഥർ അട്ടിമറിച്ചുവെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. പൊലീസിൽ നിന്നു നീതി ലഭിക്കാത്ത പക്ഷം കോടതിയെ സമീപിക്കാനാണു വിജയലക്ഷ്മിയുടെ തീരുമാനം.