ആറൻമുള വിമാനത്താവള പദ്ധതി പ്രദേശത്തെ നെൽകൃഷിയിൽ നൂറുമേനി വിളവ്. ആറൻമുള പുഞ്ചയിലെ തൂമ്പടി ഭാഗത്തെ 21 ഏക്കറിലെ നെല്ലാണ് കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ കൊയ്തത്. ഭൂമിയുമായി ബന്ധപ്പെട്ട് നിയമനടപടി തുടരുന്ന സാഹചര്യത്തിൽ സർക്കാർ സഹായമില്ലാതെ നാട്ടുകാർ നേരിട്ട് കൃഷിയിറക്കുകയായിരുന്നു.
വിമാനത്താവളത്തിനായി നികത്തിയ ആറൻമുള ചാലും വലിയതോടും പൂർവസ്ഥിതിയാലാക്കുന്ന നടപടികൾ പൂർത്തിയായിട്ടില്ല. പല ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ട്. കടുത്ത വരൾച്ച. ഈ പ്രതിസന്ധി മറികടന്നാണ് തൂമ്പടിയിൽ നൂറുമേനി കൊയ്തത്. മികച്ച വിള ലഭിക്കുന്ന ഉമ ഇനത്തിൽപ്പെട്ട വിത്താണ് പരീക്ഷിച്ചത്. നേരത്തെ ആറൻമുള വിമാനത്താവള പദ്ധതിപ്രദേശത്തോടു ചേർന്നുള്ള 27 ഏക്കറിൽ സർക്കാരിന്റെ കൃഷി പരീക്ഷണം വിജയമായിരുന്നു. ഇതിനു പിന്നാലെയാണ് ആറൻമുള പുഞ്ചയിലെയും വിളവെടുപ്പ്.
തൂമ്പടി ഭാഗത്തെ കൃഷി കർഷക കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു. വിദഗ്ധരായ തൊഴിലാളികളെ കാവാലത്തുനിന്ന് എത്തിച്ചതാണ് കൃഷി പൂർത്തീകരിച്ചത്. നെല്ല് കൃഷിവകുപ്പ് ഏറ്റെടുക്കും. ഓയിൽപാമിന്റെ മില്ലിലെത്തിച്ച് ആറൻമുള അരിയുടെ വിപണനം വിപുലമാക്കുകയാണ് ലക്ഷ്യം.