പത്തനംതിട്ടയിലെ തൈക്കാവിലും ഓമല്ലൂരിലും മദ്യശാല തുടങ്ങാനുള്ള നീക്കം ഉപേക്ഷിച്ചു. രണ്ടിടത്തെയും ജനകീയ പ്രതിഷേധം കണക്കിലെടുത്ത് ജില്ലാ കലക്ടർ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഓമല്ലൂരിലും തൈക്കാവിലും കഴിഞ്ഞദിവസം ബവ്റിജസ് വിൽപനകേന്ദ്രം തുടങ്ങുന്നതിനുള്ള ശ്രമം നടന്നിരുന്നു.
നേരത്തെയുണ്ടായിരുന്ന ജനകീയപ്രതിഷേധം ഇതോടെ ശക്തിപ്പെട്ടു. തഹസിൽദാരെത്തി വിഷയം കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്താമെന്ന് ഉറപ്പ് നൽകിയതോടെയാണ് ജനങ്ങൾ പിൻവാങ്ങിയത്. ബവ്റിജസ് അധികൃതരും തദ്ദേശസ്ഥാപന പ്രതിനിധികളും സമരസമിതി പ്രവർത്തകരുമായി കലക്ടർ ചർച്ച നടത്തി. തുടർന്നാണ് രണ്ടിടങ്ങളിലും മദ്യശാല തുടങ്ങരുതെന്ന നിർദേശം നൽകിയത്.
കഴിഞ്ഞദിവസം ഓമല്ലൂരിൽ മദ്യശാല തുറക്കുന്നതിനെതിരായ സമരത്തിൽ പങ്കെടുത്ത വൈദികനു നേരെ ആക്രമണമുണ്ടായിരുന്നു. പ്രതികളെ പിടികൂടുന്നത് വരെ സമരം തുടരുന്നതിനാണ് സമരസമിതിയുടെ തീരുമാനം. തൈക്കാവിലെ സമരം താൽക്കാലികമായി നിർത്തിയിട്ടുണ്ട്. കലക്ടറുടെ തീരുമാനം വന്നതോടെ പത്തനംതിട്ട നഗരസഭ പരിധി പൂർണമായും മദ്യശാല വിമുക്തമായി.