പത്തനംതിട്ട തലയറമുരുപ്പ് പട്ടികജാതി കോളനിയിലെ ഇരുന്നൂറിലധികം കുടുംബങ്ങളുടെ കുടിവെളള പ്രതിസന്ധിയ്ക്ക് പരിഹാരമാകുന്നു. വൈദ്യുതിയെത്തിക്കുന്നതിനുള്ള തുക പ്രമാടം ഗ്രാമപഞ്ചായത്ത് അനുവദിച്ചു. വർഷങ്ങളായി മുടങ്ങിക്കിടന്ന പദ്ധതി മനോരമ ന്യൂസിന്റെ തണ്ണീർ ആരുതരും വാർത്താ പരമ്പരയിലൂടെയാണ് പുറംലോകമറിഞ്ഞത്.
വൈദ്യുതിയെത്തിക്കുന്നതിനുള്ള ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിനായി നാലരലക്ഷം രൂപ പഞ്ചായത്തിന്റെ അടിയന്തര ഭരണസമിതി യോഗത്തിലാണ് അനുവദിച്ചത്. ചെക്ക് കെഎസ്ഇബി അധികൃതർക്ക് കൈമാറി. മൂന്ന് ദിവസത്തിനുള്ളിൽ പണി തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ വൈദ്യുതി നൽകാമെന്നാണ് അധികൃതരുടെ ഉറപ്പ്. തലയറമുരുപ്പുകാരുടെ കുടിവെള്ളത്തിനായുള്ള ദുരിതം മനോരമ ന്യൂസിലൂടെ ബോധ്യപ്പെട്ടതിനെത്തുടർന്നായിരുന്നു പഞ്ചായത്തിന്റെ ഇടപെടൽ.
ഏറെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തലയറമുരുപ്പ് കോളനിയിൽ ജലഉറവിടെങ്ങളൊന്നുമില്ല. കിലോമീറ്ററുകൾ സഞ്ചരിച്ചാണ് കോളനിക്കാർ തലച്ചുമടായി വെള്ളമെത്തിക്കുന്നത്. ഇതിന് പരിഹാരമെന്ന നിലയിലാണ് തലയറമുരുപ്പ് കുടിവെള്ള പദ്ധതിയുടെ പണികൾ തുടങ്ങിയത്. വൈദ്യുതി വകുപ്പിന്റെ മെല്ലെപ്പോക്കിനെത്തുടർന്ന് മൂന്ന് വർഷമായി പദ്ധതി പൂർത്തീകരിക്കാനായിരുന്നില്ല.