പത്തനംതിട്ട വെട്ടിപ്രത്ത് ബവ്റിജസ് വിൽപനശാല തുടങ്ങാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത വനിതാ കൗൺസിലറെ എക്സൈസ് ഡെപ്യുട്ടി കമ്മിഷണർ ഭീഷണിപ്പെടുത്തിയതായി പരാതി. ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് കൗൺസിലർ റോസ്്്ലിൻ സന്തോഷ് ജില്ലാ കലക്ടർക്കും പൊലീസ് മേധാവിയ്ക്കും പരാതി നൽകി. വിൽപനകേന്ദ്രം മാറ്റണമെന്ന ആവശ്യവുമായി നാട്ടുകാരും സമരം തുടങ്ങിയിട്ടുണ്ട്.
ജനകീയ പ്രതിഷേധത്തെത്തുടർന്ന് മൂന്നിടങ്ങളിൽ നിന്ന് മാറ്റിയ ബെവ്കോ വിൽപനകേന്ദ്രമാണ് വെട്ടിപ്രത്ത് തുടങ്ങാൻ തീരുമാനിച്ചത്. വിഷയം ശ്രദ്ധയിൽപ്പെട്ട ജനപ്രതിനിധികൾ ജില്ലാ കലക്ടർക്കും നഗരസഭാ അധികൃതർക്കും പരാതി നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല. വിൽപനകേന്ദ്രം തുടങ്ങുന്നതിനുള്ള പ്രാരംഭ നടപടികളുമായി എക്സൈസ് അധികൃതർ മുന്നോട്ട് പോകുകയായിരുന്നു. അനുമതി സംബന്ധിച്ച് അന്വേഷിച്ച വനിതാ കൗൺസിലറെയാണ് എക്സൈസ് ഡെപ്യുട്ടി കമ്മിഷണർ ഭീഷണിപ്പെടുത്തിയത്.
കരിമ്പനയ്ക്കൽ േദവീക്ഷേത്രം ജുമാമസ്ജിദ്, ഓർത്തഡോക്സ് പള്ളി എന്നിവയുടെ സമീപത്തായാണ് പുതിയ മദ്യശാല വരുന്നത്. സുബല പാർക്കിലേയ്ക്കുള്ള വഴി, ജഡ്ജിമാരുടെ ക്വാർട്ടേഴ്സ്, ഹോളി എയ്ഞ്ചൽസ് സ്കൂൾ, ഗവ എൽപി സ്കൂൾ എന്നിവയുടെയും പരിധിയിലാണ് കണ്ടെത്തിയ കെട്ടിടം. ഇത് ജനങ്ങളുടെ സ്വൈരജീവിതം തകർക്കുമെന്നാണ് ജനപ്രതിനിധികളുടെ നിലപാട്. സൂചനാസമരത്തിൽ പരിഹാരമുണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരം തുടങ്ങുന്നതിനാണ് നാട്ടുകാരുടെ തീരുമാനം.
.