പനി ബാധിച്ചു ഭർത്താവു മരിച്ചതിൽ മനംനൊന്ത് ഭാര്യ തൂങ്ങിമരിച്ചു. വ്യാഴാഴ്ച മരിച്ച പാങ്ങോട് നാലുസെന്റ് കോളനിയിൽ ബിജുവിന്റെ(40) ഭാര്യ ചിന്നു (29) ആണ് ഇന്നലെ പുലർച്ചെ മരിച്ചത്. ബന്ധുക്കളോടൊപ്പം ഉറങ്ങുകയായിരുന്ന ചിന്നു ഇന്നലെ പുലർച്ചെ ബാത്ത് റൂമിൽ പോകുന്നുവെന്നു പറഞ്ഞു വീടിനു പുറത്തിറങ്ങുകയായിരുന്നു.
വൈകിയിട്ടും തിരിച്ചെത്താത്തതിനെത്തുടർന്ന് അന്വേഷിച്ചിറങ്ങിയപ്പോൾ വീടിന്റെ വരാന്തയോടു ചേർന്നു ബിജുവിന്റെ കുഴിമാടത്തിനു സമീപത്തെ ജനലിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. ചെണ്ടവാദ്യ കലാകാരനായ ബിജുവിന്റെ മരണത്തിൽ ദുഃഖത്തിലായ ഗ്രാമം ചിന്നുവിന്റെ മരണവാർത്ത കേട്ടു ഞെട്ടി.
പതിനൊന്നും ഒൻപതും വയസ്സുള്ള മക്കളായ വിദ്യയെയും ബിജീഷിനെയും തനിച്ചാക്കിയാണു ചിന്നു ഭർത്താവിനൊപ്പം പോയത്. ഒൻപതു ദിവസം മുൻപു ബിജുവിനു പനി ബാധിച്ചതു മുതൽ ചിന്നു അസ്വസ്ഥയായിരുന്നു.
ബിജുവിന്റെ മരണശേഷം വളരെ കരുതലോടെ ചിന്നുവിനൊപ്പമുണ്ടായിരുന്ന ബന്ധുക്കളുടെ ശ്രദ്ധ തിരിഞ്ഞ സമയത്താണു ചിന്നു ജീവനൊടുക്കിയതെന്നു ബന്ധുക്കൾ പറഞ്ഞു ബിജുവിന്റെ പിതാവ് ഗോപിയും മാതാവ് വസന്തയുമാണ് ഇനി കുട്ടികൾക്കൊപ്പമുള്ളത്.
ചിന്നു വർക്കല പാലച്ചിറ സ്വദേശിനിയാണ്. മകന്റെ മക്കളെ ഈ വാർധക്യത്തിൽ എങ്ങനെ സംരക്ഷിക്കുമെന്നറിയാതെ വിദൂരതയിലേക്കു നോക്കിയിരിക്കുകയാണ് നിർധനരായ ഈ വൃദ്ധ ദമ്പതികൾ.