പത്തനംതിട്ട പെരുനാട് പഞ്ചായത്തിൽ കോൺഗ്രസ് വൈസ് പ്രസിഡന്റിന് അവിശ്വാസത്തിലൂടെ സ്ഥാനം നഷ്ടപ്പെട്ടത് പാറമട ലോബിയുടെ സമ്മർദ്ദത്തെത്തുടർന്നെന്ന് ആക്ഷേപം. കോൺഗ്രസ് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസത്തെ സിപിഎം പിന്തുണച്ചത് ഇതിന്റെ ഭാഗമെന്നാണ് പരാതി. കോട്ടപ്പാറയിലെ പാറമട ഖനനത്തെച്ചൊല്ലിയാണ് ഭരണപക്ഷ പ്രതിപക്ഷ തർക്കം തുടരുന്നത്.
വികസനവിരോധിയെന്ന് മുദ്രകുത്തിയാണ് വൈസ് പ്രസിഡന്റിനെ പുറത്താക്കാൻ കോൺഗ്രസ് അംഗങ്ങൾ അവിശ്വാസം നൽകിയത്. മൂന്ന് സിപിഎം അംഗങ്ങളും ഒരു കേരള കോൺഗ്രസ് മാണി വിഭാഗം പ്രതിനിധിയും പിന്തുണച്ചതോടെ അവിശ്വാസം പാസായി. എന്നാൽ വൈസ് പ്രസിഡന്റ് വി.കെ.വാസുദേവനെ എതിർത്ത അംഗങ്ങളും ബഥനി കോട്ടപ്പാറയിലെ പാറമട ഉടമയും തമ്മിലുള്ള കൂട്ടുകെട്ടാണ് അവിശ്വാസത്തിന് പിന്നിലെന്നാണ് ആരോപണം.
നിലവിലെ ഭരണസമിതിയുടെ ആദ്യഘട്ടത്തിൽ ക്രിത്രിമ രേഖകളിലൂടെ പാറമട ഉടമ അനുമതി സമ്പാദിച്ചിരുന്നു. പഞ്ചായത്ത് സെക്രട്ടറിയാണ് ഇതിനുള്ള സഹായം ചെയ്തത്. യുഡിഎഫ് ഭരണസമിതി പൂർണമായും വിയോജിച്ചതോടെ പ്രസിഡന്റ് ഇടപെട്ട് അനുമതി റദ്ദാക്കുകയായിരുന്നു.
അവിശ്വാസത്തെ പിന്തുണച്ച നാല് കോൺഗ്രസ് അംഗങ്ങളെയും പാർട്ടി പുറത്താക്കി. ഇവർക്കെതിരെ കൂറുമാറ്റത്തിന് തെരഞ്ഞെടുപ്പ് കമ്മി∙ഷന് പരാതിയും നൽകി. പാറമട ലോബിയുമായുള്ള സൗഹൃദമെന്ന ഭരണപക്ഷത്തിന്റെ ആരോപണം പൂർണമായും വിമതർ നിഷേധിച്ചു. സിപിഎമ്മിനൊപ്പം ചേർന്ന് പുതിയ വൈസ് പ്രസിഡന്റിനെ കണ്ടെത്താനുള്ള ശ്രമമമാണ് വിമതർ നടത്തുന്നത്.