ആലപ്പുഴ ചെങ്ങന്നൂരിൽ പുതിയ വാഹനത്തിന്റെ നിർമാണ വർഷവും മാസവും തിരുത്തി വാഹന ഡീലർമാരുടെ തട്ടിപ്പ്. ജോയിന്റ് ആർ.ടി.ഒ നൽകിയ പരാതിയെ തുടർന്ന് നാല് വാഹന ഡീലർമാർക്കെതിരെ ചെങ്ങന്നൂര്‍ പൊലീസ് കേസെടുത്തു.
ചെങ്ങന്നൂർ ആർ.ടി. ഓഫിസിൽ രജിസ്ട്രേഷനെത്തിച്ച വാഹനങ്ങളിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് തെറ്റായ വിവരങ്ങളടങ്ങിയ രേഖകൾ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടത്. ധാരളമായി വിൽപനയില്ലാത്ത ചില വാഹനങ്ങൾക്ക് 2017 എന്ന് നിർമാണ വർഷം രേഖപ്പെടുത്തിയിരുന്നത് സംശയമുണ്ടാക്കി. തുടർന്നു നടത്തിയ വിശദ പരിശോധനയിൽ പഴക്കമുള്ള വാഹനങ്ങൾ രേഖകളിൽ തെറ്റായ വിവരം രേഖപ്പെടുത്തി വിറ്റതാണെന്ന് കണ്ടെത്തി. 2016 ന്റെ തുടക്കത്തിലുള്ള വണ്ടികളുടെ നിർമാണ മാസം 2016 ഡിസംബറും 2017 ജനുവരിയുമൊക്കെ ആക്കിയായിരുന്നു തട്ടിപ്പ്.
തട്ടിപ്പ് കണ്ടെത്തിയതോടെ രജിസ്ട്രേഷനെത്തിച്ച വാഹനങ്ങളിൽ വ്യാപകമായി പരിശോധന നടത്തി. നാല് കമ്പനികളുടെ ആറ് വാഹനങ്ങളാണ് പരിശോധനയിൽ പിടിക്കപ്പെട്ടത്. മൂന്ന് കാറുകളും ഒരു ഓട്ടോറിക്ഷയും രണ്ട് ബൈക്കുകളുമാണ് പിടികൂടിയത്. തുടർന്ന് ജോയിൻറ് ആർ.ടി.ഒ ഷിബു കെ.ഇട്ടി നൽകിയ പരാതിയിൽ ചെങ്ങന്നൂർ പൊലീസ് കേസെടുത്തു. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ വകുപ്പുകളാണ് ഡീലർമാർക്കെതിരെ ചുമത്തിയിരിക്കുന്നത്.