ഭക്ഷണവില കൂട്ടിയാൽ കർശന നടപടിയെന്ന മന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പത്തനംതിട്ടയിലെ ഹോട്ടലുകളിൽ നിരക്ക് കുത്തനെ കൂട്ടി. ഊണിനും ചായയ്ക്കുമുൾപ്പെടെ എല്ലാ വിഭവങ്ങൾക്കും വില കൂടി. ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷന്റെ ഏകപക്ഷീയ തീരുമാനമാണ് വില വർധനയ്ക്ക് പിന്നിൽ.
മന്ത്രിയുടെ പ്രഖ്യാപനമൊന്നും പത്തനംതിട്ടയിലെ ഹോട്ടലുകൾക്ക് ബാധകമല്ല. ചായയുടെ വില 7 ൽ നിന്ന് പത്ത് രൂപയായി. അൻപത് രൂപയുടെ ഊണ് 60 ലെത്തി. 8 രൂപയായിരുന്ന പൊറോട്ട പത്തിലെത്തി. ലഘുഭക്ഷണത്തിന്റെ വിലയിലും കാര്യമായ വർധനയുണ്ട്. പാലിന്റെയും അരിയുടെയും പാചകവാതകത്തിന്റെയും വില കൂടിയതാണ് നിരക്ക് കൂട്ടിയതിന്റെ കാരണമായിപ്പറയുന്നത്.
വിലനിലവാരം നിശ്ചയിക്കേണ്ടത് ജില്ലാ കലക്ടർ അധ്യക്ഷനായ സമിതിയാണ്. പുതിയ നിരക്ക് വർധന ഈ സമിതി അറിയാതെയാണ്. മന്ത്രിയുടെ പ്രഖ്യാപനം പോലും മുഖവിലയ്ക്കെടുത്തില്ലെന്ന് വ്യക്തം. സാധാരണക്കാരന്റെ വയറ്റത്തടിക്കുന്ന തീരുമാനം പിൻവലിക്കാൻ ആര് ഇടപെടുമെന്ന സംശയമാണ് ബാക്കി.