സ്വന്തം വീട്ടിലെ കിണറ്റിൽ നിന്ന് ഒരിറ്റ് കുടിവെള്ളം ലഭിക്കുന്നതിനുവേണ്ടി ദീർഘനാളായി കാത്തിരിക്കുന്ന മൂക്കുന്നിമല നിവാസികളുടെ ദുരിതകഥയാണ് ഇനി. വേനൽ കടുത്തതിനൊപ്പം ക്വാറി മാഫിയകളുടെ ജലചൂഷണം കൂടി ആയതോടെ ഒരുജനതയുടെ പ്രതീക്ഷകൾ തന്നെ താളംതെറ്റി. നിവേദനങ്ങളുമായി ഇന്നാട്ടുകാർ കയറി ഇറങ്ങാൻ ഇനി ഒാഫീസുകളില്ല. പക്ഷെ പ്രശ്നപരിഹാരം അകലെയാണെന്ന് മാത്രം.
സംരക്ഷിത വനമേഖലയായ മൂക്കുന്നിമലയുടെ അടിവാരത്ത് താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളുടെ കുടിവെള്ളത്തിന്റെ ഉറവിടം ഇൗ മലമുകളിൽ നിന്നുള്ള അരുമാത്ത് അരുവിയാണ്. പക്ഷെ കൊടും വരൾച്ചയ്ക്കൊപ്പം ജലചൂഷണം കൂടി ആയതോടെ കുടിവെള്ളം എന്ന ഇവരുടെ സ്വപ്നം കിട്ടാക്കനിയായി മാറി.
അരുവിയുടെ ഗതി തന്നെ മാറ്റി ക്വാറി മാഫിയകൾ നിർമ്മിച്ച ഇൗ തടയണ മൂക്കുന്നിമല നിവാസികളുടെ പ്രതീക്ഷകൾ അപ്പാടെ തകർത്തു. സമാനമായ അനുഭവങ്ങൾ തന്നെയാണ് പ്രദേശവാസികൾക്കെല്ലാം പങ്കുവെക്കാനുണ്ടായിരുന്നത്. വേനലിന്റെ കാഠിന്യം ഏറുന്നതിനൊപ്പം ഇൗ ജനതയുടെ മനസിൽ എരിയുന്നതും ആശങ്കയുടെ കനലുകള്‍ തന്നെ.