വയനാട്ടില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേയ്ക് രോഗിയുമായി വന്ന ആംബുലന്‍സിന് മാര്‍ഗതടസമുണ്ടാക്കിയ ബൈക്ക് യാത്രികന്‍റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ഇതിനൊപ്പം അയ്യായിരം രൂപ പിഴയീടാക്കാനും മോട്ടോര്‍വാഹന വകുപ്പ് നിര്‍ദേശം നല്‍കി.
അടിയന്തരമായി ചികിത്സ വേണ്ട വൃക്കരോഗിയുമായി വയനാട്ടില്‍ നിന്ന് ചുരമിറങ്ങിയ ആംബുലന്‍സിന് മുന്നിലാണ് ഇന്നലെ രാത്രി സ്കൂട്ടര്‍ യാത്രികന്‍ തടസം നിന്നത്. അടിവാരം മുതല്‍ കാരന്തൂര്‍ വരെ 22 കിലോമീറ്റര്‍ ദൂരം ആംബുലന്‍സിന് സ്കൂട്ടറിന് പുറകില്‍ ഹോണ്‍ മുഴക്കി പോകേണ്ടി വന്നു. പരാതിയെ തുടര്‍ന്ന് രാവിലെ സ്കൂട്ടര്‍ കസ്റ്റഡിയിലെടുത്തു. ഉച്ചയോടെ ആര്‍ടിഒ ഓഫിസിലേയ്ക്ക് വിളിച്ചു വരുത്തിയ സ്കൂട്ടര്‍ യാത്രക്കാരനായ ചെലവൂർ സ്വദേശി ജഫ്നാസിന്‍റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.
അയ്യായിരം രൂപ പിഴ ഇടാക്കാനും തീരുമാനിച്ചിട്ടുണ്ട്. സമാന കുറ്റകൃത്യങ്ങള്‍ക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും മോട്ടോര്‍വാഹനവകുപ്പ് അറിയിച്ചു.