മാലിന്യക്കൂനയ്ക്ക് സമാനമായി കൂട്ടിയിട്ടിരുന്ന പരമ്പരാഗത മാലിന്യങ്ങൾ നീക്കിയതോടെ ഒറ്റപ്പാലം നഗരസഭയുടെ ഖരമാലിന്യ സംസ്കരണശാലയ്ക്കു പുതിയ മുഖം. ആധുനികവൽക്കരണത്തിൻന്‍റെ ഭാഗമായി നടപ്പാക്കിയ പദ്ധതികൾ ദീര്‍ഘകാല ലക്ഷ്യം മുന്‍നിര്‍ത്തിയെന്ന് നഗരസഭ ഭരണസമിതി.
പനമണ്ണയിൽ 2.42 ഏക്കർ ഭൂമിയിൽ 1990ൽ തുറന്ന പ്ലാൻ്റിൽ 50,000 ക്യുബിക് മീറ്റർ ലെഗസി വേസ്റ്റ് ആണു കുന്നുകൂടി കിടന്നിരുന്നത്. ആദ്യ ഘട്ടത്തിൽ 9000 ക്യുബിക് മീറ്ററും രണ്ടാം ഘട്ടത്തിൽ 20100 ക്യുബിക് മീറ്റർ മാലിന്യവും ബയോമൈനിങ്ങ് നടത്തി തരംതിരിച്ചു നീക്കി. രണ്ടേകാൽ കോടി രൂപയോളം വിനിയോഗിച്ചായിരുന്നു മാലിന്യനീക്കം. മൂന്നാം ഘട്ടത്തിൽ അവശേഷിക്കുന്ന മാലിന്യങ്ങൾ കൂടി നീക്കും. ഇതിൻ്റെ ടെൻഡർ പൂർത്തിയായിട്ടുണ്ട്. ഓർഗാനിക് വേസ്റ്റ് കൺവേർട്ടർ, സാനിറ്ററി നാപ്കിൻ ഇൻസിനറേറ്റർ, മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി, ചുറ്റുമതിൽ, ഗേറ്റ് എന്നീ പദ്ധതികളാണ് ആധുനികവൽക്കരണത്തിൻ്റെ ഭാഗമായി നടപ്പാക്കിയത്.
അതേസമയം, പ്ലാൻറിലെ പരമ്പരാഗത മാലിന്യങ്ങൾ നീക്കുന്ന പദ്ധതിയെ ചൊല്ലി ഉയർന്ന ആരോപണങ്ങൾ രാഷട്രീയ പ്രേരിതമാണെന്നു ചെയർപഴ്സൻ പ്രതികരിച്ചു. സർക്കാർ മാനദണ്ഡപ്രകാരം അംഗീകൃത ഏജൻസികളുടെ നേതൃത്വത്തിൽ ബയോ മൈനിങ് നടത്തി വേർതിരിച്ചാണു മാലിന്യങ്ങൾ നീക്കിയത്. മാലിന്യങ്ങൾ മണ്ണിട്ടു മൂടുകയാണെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും അവർ വിശദീകരിച്ചു.